ഡെല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) രാജ്യവ്യാപകമായി നടപ്പാക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്സഭയില്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള അംഗം ബെന്നി ബെഹനാന്‍റെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ദേശീയതലത്തില്‍ പ്രക്ഷോഭങ്ങള്‍ കൊടുംമ്പിരികൊണ്ടിട്ടും മൌനം പാലിച്ച കേന്ദ്ര സര്‍ക്കാര്‍, ഇതാദ്യമായാണ് ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് പദ്ധതിയുണ്ടോ എന്നായിരുന്നു ബെന്നി ബെഹനാൻന്‍റെ ചോദ്യം.
അസമില്‍ നടപ്പാക്കിയതുപോലെ എന്‍.ആര്‍.സി എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുമെന്നായിരുന്നു ഇതുവരെയുള്ള കേന്ദ്ര തീരുമാനം. ഇക്കാര്യം നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.പി.ആര്‍) ചോദ്യാവലിയില്‍ എന്‍.ആര്‍.സി-യ്ക്കായുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ ചോദ്യങ്ങള്‍ എന്‍.പി.ആര്‍ വിവരശേഖരണത്തിന്‍റെ ഭാഗമായുള്ള ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തില്ലെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കേന്ദ്ര സര്‍ക്കാറിന്‍റെ മലക്കം മറിച്ചില്‍.
അതേസമയം ജനസംഖ്യാ രജിസ്റ്റര്‍ (സെന്‍സസ്) ഉപയോഗിച്ച് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനാണ് കേന്ദ്ര നീക്കമെന്ന് അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. നേരത്തെ പാര്‍ലമെന്‍റ് നടപ്പാക്കിയ പൗരത്വ ഭേദഗതിയനുസരിച്ച് ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളൊഴികെയുള്ള ആറു മതവിഭാഗങ്ങളില്‍പ്പെട്ട (ഹിന്ദു, ജൈന, പാഴ്സി, സിഖ്, ബുദ്ധ, കൃസ്തീയ) കുടിയേറ്റക്കാര്‍ക്ക് പൌരത്വം നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 2014 ഡിസംബര്‍ 31-ന് മുന്‍പെത്തിയ പ്രസ്തുത വിഭാഗങ്ങളില്‍ നിന്നുള്ളയാളുകള്‍ക്ക് ഇപ്പോള്‍ പൗരത്വ പട്ടികയില്‍ ഇടം നേടാം. ഇനിയെത്തുന്നവര്‍ക്കും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പൗരത്വ ലഭിക്കും. നേരത്തെ ഇത് 15 വര്‍ഷമായിരുന്നു.