തെരഞ്ഞെടുപ്പിനെ ജനാധിപത്യത്തിന്‍റെ ഉത്സവമെന്നൊക്കെ പറയുന്നത് വെറുതെയാണ്. അത് ആണുങ്ങളുടെ മറ്റൊരു ആഘോഷപ്പരിപാടി മാത്രമാണ്. സ്ഥാനാര്‍ഥി പട്ടിക തന്നെ നോക്കിയാല്‍ മനസിലാകും. അതില്‍ എത്ര സ്ത്രീകളുണ്ട്...? എത്ര സീറ്റുകളിൽ പാർട്ടികൾക്ക് വേണ്ടി പണിയെടുത്ത, നേതൃത്വം നല്‍കിയ സ്ത്രീകൾ സ്ഥാനാർഥികളായി വന്നിട്ടുണ്ട്...?
ജാതി മത കുടുംബ ഫോർമുലകളുടെ അടിസ്ഥാനത്തിലാണ് നമ്മുടെ സാക്ഷര, പുരോഗമന, No.1 കേരളത്തിലും ഇപ്പോഴും സ്ഥാനാർത്ഥികളിൽ ഭൂരിഭാഗവും തീരുമാനിക്കപ്പെടുന്നത്. ദളിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകളുടെ സാന്നിധ്യത്തെപറ്റി പിന്നെ പറഞ്ഞിട്ടേ കാര്യമില്ല.
പാര്‍ലമൻ്റിലേക്ക് സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസായ ശേഷമുള്ള ആദ്യത്തെ തെരഞ്ഞെെടുപ്പാണിത്. ബില്ല് പാസാക്കിയതുപോലും സ്ത്രീകളെ അടുത്തൊന്നും പാര്‍ലമൻ്റിലേക്ക് കയറ്റരുതെന്ന ഉദ്ദേശം വെച്ചാണെന്ന് അതിലെ ക്ലോസുകള്‍ തന്നെ വ്യക്തമാക്കും. സമൂഹത്തിന്റെ 50 ശതമാനം വരുന്ന സ്ത്രീകൾ പ്രാതിനിധ്യം ലഭിക്കാതെ ഒഴിവാക്കപ്പെടുമ്പോൾ ഈ ആൾക്കൂട്ടത്തിന്റെ നീതിബോധം 50 ശതമാനം ഇല്ല എന്ന് സ്ഥാപിക്കപ്പെടുകയാണ്. ഈ പുരുഷ ബാഹുല്യം അശ്ലീലതയാണ് എന്ന് തിരിച്ചറിയാനുള്ള സംസ്കാരം പോലും നമ്മുടെ ജനാധിപത്യ സമൂഹം ആർജിച്ചിട്ടില്ല.