പൗരത്വ ഭേദഗതി നിയമം ഭരണഘടനയ്‌ക്കെതിരാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്‌റ്റി ഇന്റർനാഷണൽ അഭിപ്രായപ്പെട്ടു. യു.എസ് കോൺഗ്രസ് ഉപസമിതികൾക്ക് മുമ്പാകെയാണ് ആംനെസ്‌റ്റി പ്രതിനിധികൾ അഭിപ്രായം വ്യക്തമാക്കിയത്. ഇന്ത്യയുടെ പുതിയ നിയമം മതത്തിന്റെ പേരിലുള്ള വിവേചനം നിയമവിധേയമാക്കുന്നതാണെന്ന് ആംനെസ്റ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടി. ആംനെസ്‌റ്റി ഇന്റർനാഷണൽ ഏഷ്യാ പസഫിക് അഡ്വക്കസി മാനേജര്‍ ഫ്രാന്‍സിസ്‌കോ ബെൻകോസ്‌മിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ജനാധിപത്യപരമായ നടപടിക്രമങ്ങളിലൂടെയാണ് നിയമം കൊണ്ടുവന്നതെന്നുമാണ് ഇന്ത്യയുടെ നിലപാട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിമർശനങ്ങൾ അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കുന്നത് ഇന്ത്യ ശക്തമായി എതിർത്തു. നിയമത്തിനെതിരെ പ്രമേയം പാസാക്കാനുള്ള യൂറോപ്യൻ യൂണിയൻ പാർലമന്റിന്റെ നീക്കത്തിനെതിരെയും ഇന്ത്യ ശക്തമായി രംഗത്ത് വന്നിരുന്നു.