ഡൽഹി: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) യുടെ ഓഹരികൾ വിൽക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ദേശ വ്യാപകമായി സമരം ശക്തിപ്പെടുത്താൻ എൽഐസി ജീവനക്കാരുടെ സംഘടനയായ ആൾ ഇന്ത്യാ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ (എഐഐഇഎ) തീരുമാനിച്ചു. ദേശ വ്യാപകമായി സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് (ചൊവ്വ) രാജ്യത്തെ എല്ലാ എൽഐസി ഓഫീസുകളിലും ഒരു മണിക്കൂർ 'വാക്ക് ഔട്ട്' സമരം നടക്കും. ഉച്ചക്ക് 12 മണിയോടെ ജീവനക്കാർ ഒന്നടങ്കം ജോലി നിർത്തിവെച്ച് ഓഫീസുകളിൽ നിന്ന് വാക്ക് ഔട്ട് നടത്തും. തുടർന്ന് പ്രകടനവും വിശദീകരണ പൊതുയോഗങ്ങളും നടക്കും. ഇതിന് മുന്നോടിയായി ബാങ്കിംഗ്, പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ സംയുക്തമായി ഇന്ങ്കനലെ തിങ്കളാഴ്ച വൈകീട്ട് വിശദീകരണ യോഗങ്ങൾ നടത്തുന്നുണ്ട്.
മുപ്പത്തിയൊന്ന് ലക്ഷം കോടിയിലധികം നിക്ഷേപ മൂല്യമുള്ള, സർക്കാരിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലുള്ള പൊതുമേഖലാ ധനകാര്യ സ്ഥാപനമാണ് എൽഐസി. 25 കോടി പോളിസിയുടമകളുടെ വൻ നിക്ഷേപം മൂലം ആർജ്ജിച്ച ആസ്തി സ്വകാര്യ മേഖലക്ക് വില്പന നടത്തുന്നതിന്റെ മുന്നോടിയായാണ് ഓഹരികൾ ലിസ്റ്റു ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കിയിരുന്നു. ഇതാണ് ജീവനക്കാരെ പുതിയ സമരമുഖത്തെത്തിച്ചിരിക്കുന്നത് എന്ന് ആൾ ഇന്ത്യ ഇൻഷുറസ് എംപ്ലോയീസ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി ശ്രീകാന്ത് മിശ്ര പ്രസ്താവനയിൽ പറഞ്ഞു.
സർക്കാരിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലുള്ള പൊതുമേഖലാ ധനകാര്യ സ്ഥാപനം എന്ന നിലയിൽ, വിഭവ സമാഹരണത്തിന് സർക്കാരിനാവശ്യമായ തുകയിൽ 25 ശതമാനത്തോളം എൽഐസി നൽകുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം മാത്രം 2611 കോടി രൂപയാണ് എൽഐസി കേന്ദ്ര സർക്കാരിന് നൽകിയത്. ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ ഇരുപത്തഞ്ചോളം സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ ഉണ്ടെങ്കിലും അവർക്കാർക്കും എൽഐസിയുടെ വിശ്വാസ്യത നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. അതു കൊണ്ടുതന്നെ ഈ മേഖലയിൽ ജനങ്ങൾ നടത്തിയ നിക്ഷേപങ്ങളിൽ 70 ശതമാനവും എൽഐസിയിലാണ്.
അതേസമയം സ്വകാര്യവൽക്കരണ നീക്കങ്ങളും, ഓഹരി വിൽപ്പനകളും ധനകാര്യ സ്ഥാപനങ്ങളിൽ കൂടുതൽ അച്ചടക്കം കൊണ്ടുവരുമെന്നാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്തി നിർമലാ സീതാരാമൻ പറഞ്ഞത്. എന്നാൽ എൽഐസി തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകുന്ന സ്ഥാപനമാണ്.പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളിൽ തന്നെ ഈ തരത്തിൽ പേരെടുത്ത സ്ഥാപനത്തെയും ജീവനക്കാരെയും, അച്ചടക്കം സംബന്ധിച്ച പ്രസ്താവനയിലൂടെ ധനമന്ത്രി മോശമായി ചിത്രീകരിക്കുകയാണ് ചെയ്തത് എന്ന ആക്ഷേപവും ശക്തമാണ്.
മികച്ച വളർച്ചാനിരക്ക് രേഖപ്പെടുത്തി കൊണ്ടിരിക്കുന്ന ഈ സ്ഥാപനം സ്വകാര്യവൽക്കരിക്കാനുള്ള നീക്കം നടത്തുന്നത് സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച് അത്യന്തം ആപത്കരമാണെന്ന് പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത ഫോറം പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു.