സൗദി അറേബ്യയിലെ അബഹ അൽ ഹയാത്ത് ആശുപത്രിയിലെ മലയാളി നേഴ്സിന് കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ ബാധിച്ച ഫിലിപ്പൈൻസ് സ്വദേശിയെ ചികിത്സിച്ച മലയാളി നേഴ്സിനാണ് കൊറോണ വൈറസ് ബാധിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഫിലിപ്പൈൻസ് സ്വദേശി ആശുപത്രിയിൽ ചികിത്സക്ക് എത്തിയത്. കോട്ടയം ഏറ്റുമാനൂർ സ്വദേശിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുമായി അടുത്ത് ഇടപഴകിയ 30 മലയാളി നേഴ്സുമാരാണ് നിരീക്ഷണത്തിലുള്ളത്. പ്രത്യേക മുറിയിലാണ് ഇവർ നിരീക്ഷണത്തിൽ ഉള്ളത്. ഇവരുടെ സ്രവം കഴിഞ്ഞ ദിവസം പരിശോധനക്ക് അയച്ചു. പരിശോധന നടത്താൻ ആശുപത്രി അധികൃതർ നേരത്തെ തയ്യാറായില്ലെന്ന് നേഴ്സുമാർ ആരോപിച്ചു. നിരീക്ഷണത്തിലുള്ള നേഴ്സുമാർക്ക് മതിയായ ചികിത്സയോ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് നേഴ്സുമാർ ഇന്ത്യൻ എംബസിക്ക് പരാതി നൽകി
മധ്യ ചൈനീസ് നഗരമായ വുഹാനിൽ പടര്‍ന്നു പിടിച്ച കൊറോണാ വൈറസ് ഏതാനും ദിവസത്തിനുള്ളില്‍ 139 പേരില്‍കൂടി സ്ഥിരീകരിച്ചിരുന്നു. വുഹാൻ നഗരത്തിനു പുറമേ ബീജിംഗ്, ഷെൻസെൻ നഗരങ്ങളിലാണ് പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 200 കവിഞ്ഞു. വൈറസ് ബാധിച്ച മൂന്ന് പേർ ശ്വാസകോശ സംബന്ധമായ അസുഖം മൂലം മരിച്ചു. പരിശോധന വർദ്ധിപ്പിച്ചതോടെയാണ് കേസുകളുടെ എണ്ണം ഉയർന്നതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് പുതിയ തരം കൊറോണ വൈറസ് വുഹാനിൽ പ്രത്യക്ഷപ്പെട്ടത്. ചൈനക്ക് പുറത്ത് തായ്‌ലൻഡിലും ജപ്പാനിലും വൈറസിന്‍റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.