93-ാമത് ഓസ്കാർ നിശ ഇന്ന് ലോസാഞ്ചൽസിൽ അരങ്ങേറും. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 5.30 നാണ് ചടങ്ങ്. 2021 ഫെബ്രുവരി 28 ന് നടത്താൻ നിശ്ചയിച്ചിരുന്ന 93 മത് ഓസ്‌കർ അവാർഡ് ദാന ചടങ്ങുകൾ, കൊവിഡ് രൂക്ഷമായതോടെ ഏപ്രിൽ 25ലേക്ക് മാറ്റുകയായിരുന്നു. മൂന്ന് മണിക്കൂറായിരിക്കും പരിപാടിയുടെ ദൈർഘ്യം. കലാപരിപാടികൾ ഒന്നും ഉണ്ടായിരിക്കില്ല.
മികച്ച ചിത്രം. സംവിധായകന്‍, നടന്‍, നടി തുടങ്ങി 23 വിഭാഗങ്ങളിലാണ് പുരസ്കാര പ്രഖ്യാപനം. കോവിഡ് മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് വ്യക്തിഗത ഇവന്റ് ആയിരിക്കും ഇത്തവണ. 'ദി ഫാദര്‍', 'ജൂദാസ് ആന്റ് ബ്ലാക്ക് മെസീഹ', 'മങ്ക്', 'നൊമാഡ് ലാന്റ്', 'പ്രോമിസിങ്ങ് യംഗ് വുമന്‍', 'സൗണ്ട് ഓഫ് മെറ്റല്‍' തുടങ്ങിയ സിനിമകളാണ് നാമനിര്‍ദ്ദേശ പട്ടികയിലുള്ളത്. ഓസ്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റായ oscar.com ൽ സമ്പൂർണ പട്ടിക കാണാം.
പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസും ചേര്‍ന്നാണ് ഇക്കഴിഞ്ഞ മാര്‍ച്ച് പതിനഞ്ചിന് നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചത്. അവസാന ലിസ്റ്റില്‍ ഇന്ത്യന്‍ സാന്നിധ്യമൊന്നുമില്ല. ഇന്ത്യയുടെ ഔദ്യോഗിക് എൻട്രിയായ ലിജോ ജോസ് പെല്ലിശ്ശേിയുടെ ജല്ലിക്കെട്ട് തുടക്കത്തിൽ തന്നെ തള്ളിപ്പോയി. തമിഴ് ചിത്രം സൂരറൈ പോട്ര് ജൂറിക്ക് മുൻപാകെ പ്രദർശിപ്പിക്കപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല. അരവിന്ദ് അഡിഗയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ഒരുക്കയ ദി വൈറ്റ് ടൈഗര്‍ എന്ന ചിത്രം അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ വിഭാഗത്തില്‍ മത്സരിക്കാനുള്ളത് മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വാസം. രാമിന്‍ ബഹ്‌റാമി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രിയങ്ക ചോപ്രയും ആദര്‍ശ് ഗൗരവുമാണ് മുഖ്യവേഷത്തിലെത്തുന്നത്.