ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പത്രികാ സമര്‍പ്പണം ആരംഭിച്ചു. എന്നാല്‍ പ്രതിപക്ഷ മഹാ സഖ്യം സീറ്റ് പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും തീരുമാനത്തില്‍ എത്തിയിട്ടില്ല. 61 സീറ്റുകളില്‍ കൂടുതല്‍ കോൺഗ്രസിന് നല്‍കരുതെന്ന് ആർജെഡി ദേശീയ പ്രസിഡന്റ് ലാലു പ്രസാദ് യാദവ് നിര്‍ദേശിച്ചു. എഴുപതോളം സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
അതേസമയം, സിപിഐ (എംഎൽ)-ക്ക് ആർജെഡി 15 സീറ്റുകൾ വാഗ്ദാനം ചെയ്തുവെങ്കിലും ഓഫര്‍ നിരസിച്ച അവര്‍ 30 സീറ്റുകളില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസും ആർജെഡി-യും തമ്മിലുള്ള ഭിന്നിപ്പ് രൂക്ഷമായതാണ് ബീഹാറില്‍ ഭരണപക്ഷത്തിന് കൂടുതല്‍ ആത്മവിവിശ്വാസം നല്‍കുന്നത്. തൂക്ക് മന്ത്രിസഭ വരുന്ന ഘട്ടമെത്തിയാല്‍ കോണ്‍ഗ്രസ് നിതീഷ് കുമാറിന്റെ ജെഡി-യുവുമായി സഖ്യമുണ്ടാക്കാനും മടിക്കില്ലെന്ന് ആർജെഡി നേതാക്കള്‍ പരസ്യമായി പറയുന്നുണ്ട്.
എന്നാല്‍, സീറ്റുതര്‍ക്കം ഉടന്‍ പരിഹരിക്കപ്പെടും എന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. വിഷയത്തില്‍ ഇപ്പോള്‍ ഒരു പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് ബീഹാർ കോൺഗ്രസ് വക്താവ് രാജേഷ് റാത്തോഡ് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 42 സീറ്റാണ് ആര്‍.ജെ.ഡി നല്‍കിയത്. ഇതില്‍ 27 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു.