ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ വിദ്വേഷ പ്രസംഗത്തില്‍ നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രസംഗം വിവാദമായതിന് പിന്നാലെ നൂറ് കണക്കിന് പരാതികളാണ് മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. പെരുമാറ്റച്ചട്ട ലംഘനത്തിന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മോദിയെ വിലക്കണം എന്ന ആവശ്യവുമായി ഇന്ത്യ സഖ്യം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഡല്‍ഹി പോലീസിനും പരാതി ലഭിച്ചിരുന്നു.
വിവാദ പരാമര്‍ശത്തിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പരാതി നല്‍കുമെന്ന് ഞായറാഴ്ച്ച അറിയിച്ചിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കി. പൊതുജനങ്ങളെ സംഘടിപ്പിച്ച് കൂട്ടപരാതി നല്‍കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നീക്കം. വിഷം നിറഞ്ഞ ഭാഷയാണ് മോദി ഉപയോഗിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു. മോദി വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു പ്രകാശ് കാരാട്ടിന്‍റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വിഷയത്തില്‍ പ്രതികരിക്കാനില്ല എന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ ദിവസം പരാതി കിട്ടിയോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരുന്നില്ല. എന്നാല്‍ കമ്മീഷന്‍ നടപടിയെടുത്തേ മതിയാകൂ എന്ന നിലപാടിലാണ് പ്രതിപക്ഷം.
കോൺഗ്രസ്, ജയിച്ചാല്‍ രാജ്യത്തെ സമ്പത്ത് മുസ്ലീങ്ങള്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ മക്കളുള്ളവര്‍ക്കും നല്‍കുമെന്നായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. പ്രസംഗം വിവാദമായതോടെ മുസ്ലീങ്ങള്‍ക്കു വേണ്ടി നല്ല കാര്യങ്ങളും ബിജെപി സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് അലിഗഢിലെ റാലിയില്‍ വെച്ച് മോദി വ്യക്തമാക്കി.