ലോകത്ത് കൊറോണ വൈറസ് വ്യാപനത്തിൽ 24 മണിക്കൂറിനുള്ളിൽ ഏകദേശം 260,000 കേസുകളുടെ വർദ്ധനവ്. രോഗവ്യാപനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന വർദ്ധനവാണിതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ശനിയാഴ്ച അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച്, ആദ്യമായാണ് ഒരൊറ്റ ദിവസത്തിൽ അണുബാധകളുടെ എണ്ണം കാൽലക്ഷം കവിഞ്ഞത് .യുഎസ്, ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ വർദ്ധനവ്. ആഗോള മരണസംഖ്യയും 7,360 ആയി ഉയർന്നു. മെയ് 10 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വർദ്ധനവാണിത്.
യുഎസ് ആസ്ഥാനമായുള്ള ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച്, കൊറോണ വൈറസ് ബാധിതരുടെ എണ്ണം ശനിയാഴ്ച 14 ദശലക്ഷം കടന്നു. ആറ് ലക്ഷത്തോളം മരണങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.
കൊവിഡ് കേസുകൾ സ്ഥിരീകരിച്ച രാജ്യങ്ങളിൽ മൂന്നാമതാണ് ഇന്ത്യ. വലിയ രീതിയിലുള്ള രോഗവ്യാപനത്തിൽനിന്ന് ഇന്ത്യ മാസങ്ങൾ മാത്രം ദൂരെയാണെന്ന് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി. മുംബൈ, ബാംഗ്ലൂർ ഉൾപ്പെടെയുള്ള നഗരങ്ങളിലെ ആശുപത്രികൾ രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34,884 കേസുകളും 671 മരണങ്ങളും രേഖപ്പെടുത്തി.