പൊലീസിനെതിരായ സിഎജി റിപ്പോർട്ട് ചോർന്നതിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചീഫ് സെക്രട്ടറി പറഞ്ഞതാണ് സർക്കാറിന്റെ അഭിപ്രായം. "ആസൂത്രിതവും സമർത്ഥവുമായിട്ടാണ് പി.ടി. തോമസ് സഭയിൽ ഈ വിഷയം ഉന്നയിച്ചത്. സിഎജി റിപ്പോർട്ട് എന്ന് പറയാതെ, റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളാണ് അദ്ദേഹം സഭയിൽ ഉന്നയിച്ചത്, ഇതിനർത്ഥം സിഎജി റിപ്പോർട്ട് നേരത്തെ അദ്ദേഹത്തിനും മാധ്യമങ്ങൾക്കും ചോർന്ന് കിട്ടി എന്നാണ്, ഇത് ചട്ടലംഘനമാണ്, ഇത് അന്വേഷണ വിധേയമാക്കേണ്ടത് തന്നെയാണ്. അടുത്ത ദിവസം ഉച്ചക്ക് സിഎജി ഇതേകാര്യങ്ങൾ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചു, ഈ സാഹചര്യത്തിൽ ഗൂഢാലോചന സംശയിക്കാവുന്നതാണ്"- കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
"സിഎജി റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഒട്ടാകെ പുറത്ത് വരുന്നില്ല, വാർത്താസമ്മേളനം നടത്തിയ സിഎജിയും മുഴുവൻ വിവരങ്ങളും പറഞ്ഞില്ല, 2011-ലെ മുതലുള്ള കാര്യങ്ങൾ സിഎജി പറഞ്ഞിരുന്നെങ്കിൽ വിഷയത്തിൽ സത്യസന്ധതയുണ്ടെന്ന് പറയാം, പക്ഷെ ഇത് അങ്ങിനെയല്ല വരുന്നത്, 2016-ന് ശേഷമുള്ള കാര്യങ്ങൾ മാത്രമാണ് പറയുന്നത്, 2013-ലാണ് ഇക്കാര്യങ്ങൾ മുഴുവൻ നടന്നത്, അന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ്, ഇക്കാര്യങ്ങൾ മറച്ചുവെക്കാനുള്ള ശ്രമങ്ങൾ നടന്നില്ലെ എന്ന് സംശയിക്കാവുന്നതാണ്, പിന്നെ ഒരു ഡിജിപിയുടെ മാത്രം കാര്യം പറയുന്നു, മറ്റൊരു ഡിജിപിയുടെ കാര്യം മറച്ചുവെക്കുന്നു, പറയുന്നെങ്കിൽ രണ്ടു ഡിജിപിയുടെയും കാര്യം പറയണ്ടെ, എങ്കിലെ സത്യസന്ധമാണെന്ന് പറയാനാകൂ" കടകംപളളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം ആരോപണങ്ങൾക്കാണ് സര്‍ക്കാര്‍ മറുപടി പറയേണ്ടതെന്ന് പി.ടി. തോമസ് എംഎൽഎ പറഞ്ഞു. ഉണ്ട മോഷണക്കേസിൽ തന്റെ സ്റ്റാഫ് ഉൾപ്പെട്ട അങ്കലാപ്പിലാണ് കടകംപള്ളി സുരേന്ദ്രനെന്നും പി.ടി. തോമസ് പറഞ്ഞു. സിഎജി റിപ്പോർട്ടിന്മേൽ അന്വേഷണത്തിന് ഉത്തരവിടാൻ മുഖ്യമന്ത്രിയോട് കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.