സിഎജി റിപ്പോർട്ടിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം. ആരോപണങ്ങൾ അവഗണിക്കാനാണ് സിപിഎം തീരുമാനം. ആരോപണങ്ങൾക്ക് മുഖ്യമന്ത്രി തന്നെ മറുപടി നൽകാനും ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണയായി. പൊലീസിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ യുഡിഎഫ് കാലത്തേതെന്നാകും സിപിഎമ്മിന്‍റെ വിശദീകരണം. ഇതില്‍ ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയത് ഒഴികെയുള്ള കാര്യങ്ങള്‍ യുഡിഎഫ് കാലത്താണ് നടന്നതെന്ന് സിപിഎം വിലയിരുത്തിയിട്ടുണ്ട്. ആരോപണങ്ങൾക്ക് മുഖ്യമന്ത്രി നിയമസഭയിലാകും മറുപടി നൽകുക.
അതേ സമയം സിഎജി റിപ്പോര്‍ട്ടിന്മേല്‍ നിയസമഭയില്‍ പ്രത്യേക ചര്‍ച്ച പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും. പ്രത്യേക ചര്‍ച്ചക്കായി യുഡിഎഫ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കാനാണ് സാധ്യത. വിഷയം സംയുക്ത നിയമസഭാ സമിതി അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിക്കാനും യുഡിഎഫില്‍ ആലോചനയുണ്ട്. പ്രതിഷേധ പരിപാടികള്‍ക്കും യുഡിഎഫ് ഉടൻ രൂപം നൽകും.
ഇന്ന് ചേർന്ന മന്ത്രിസഭായോഗം സിഎജി റിപ്പോർട്ട് ചർച്ച ചെയ്തില്ല. അജണ്ടയിൽ ഉൾപ്പെടാത്തതിനാലാണ് വിഷയം ചർച്ച ചെയ്യാതിരുന്നത് എന്നാണ് സൂചന. സിഎജി റിപ്പോർട്ടിന്മേൽ ഡിജിപി ലോക്നാഥ് ബഹ്റ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. നടപടി ക്രമങ്ങളിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഡിജിപി നൽകിയ വിശദീകരണം. രാജ്ഭവനിൽ നേരിട്ടെത്തിയാണ് വിശദീകരണം നൽകിയത്. പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. സിഎജി റിപ്പോർട്ടിന്മേല്‍ ചട്ടപ്രകാരമുളള നടപടിക്രമങ്ങൾ നടക്കട്ടെയെന്നാണ് ഗവർണര്‍ നൽകിയ മറുപടി.