മലപ്പുറം: രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനാണ് ഇക്കാര്യം അറിയിച്ചത്. നെഹ്‌റു കുടുംബത്തെയും രാഹുല്‍ ഗാന്ധിയെയും നികൃഷ്ടമായ ഭാഷയില്‍ അപമാനിച്ച അന്‍വറിനെതിരെ പൊലീസ് അടിയന്തരമായി കേസെടുക്കണമെന്ന് എം എം ഹസ്സന്‍ പറഞ്ഞു.
'പി വി അന്‍വര്‍ ഗോഡ്‌സെയുടെ പുതിയ അവതാരമാണ്. ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയുടെ വെടിയുണ്ടകളേക്കാള്‍ മാരകമാണ് അന്‍വറിന്റെ വാക്കുകള്‍. ഒരു ജനപ്രതിനിധിയുടെ നാവില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്. അന്‍വര്‍ മുഖ്യമന്ത്രിയുടെ ചാവേറായി പ്രവര്‍ത്തിക്കുകയാണ്'- എം എം ഹസ്സന്‍ പറഞ്ഞു.
ഇത്ര മ്ലേച്ഛമായി എങ്ങനെയാണ് ഒരു എംഎല്‍എയ്ക്ക് സംസാരിക്കാന്‍ കഴിയുന്നതെന്നാണ് എ ഐ സി സി ജനറല്‍ സെക്രട്ടറിയും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ സി വേണുഗോപാല്‍ ചോദിച്ചത്. രക്തസാക്ഷിയായ രാജീവ് ഗാന്ധിയെയാണ് ഈ പ്രസ്താവനയിലൂടെ അന്‍വര്‍ അധിക്ഷേപിച്ചതെന്നും അദ്ദേഹത്തെ സിപിഎം കയറൂരി വിട്ടിരിക്കുകയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അതേസമയം, അന്‍വറിന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. രാഹുല്‍ ഗാന്ധി പറയുമ്പോള്‍ ശ്രദ്ധിക്കണം. തിരിച്ചുകിട്ടുമെന്ന് നല്ലവണ്ണം കണക്കാക്കണം. തിരിച്ചുകിട്ടാതിരിക്കത്തക്ക വ്യക്തിത്വമൊന്നുമല്ല അദ്ദേഹം എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാലക്കാട് ഇടത്തനാട്ടുകര എല്‍ഡിഎഫ് ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് അന്‍വര്‍ രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയത്. 'ഗാന്ധി എന്ന പേര് കൂട്ടിച്ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ മാറി. എന്താ സ്ഥിതി, നെഹ്‌റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യനുണ്ടാകുമോ? നെഹ്‌റു കുടുംബത്തിന്റെ ജനിറ്റിക്‌സില്‍ ജനിച്ച ഒരു വ്യക്തിക്ക് അങ്ങനെ പറയാന്‍ കഴിയുമോ? അക്കാര്യത്തില്‍ എനിക്ക് നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരക്കുട്ടിയായി വളരാനുളള ഒരു അര്‍ഹതയും രാഹുലിനില്ല. രാഹുല്‍ മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ടിടത്താണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്'- എന്നാണ് പി വി അന്‍വര്‍ പറഞ്ഞത്.