പുതിയ കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗത്തിന് പേര് നിര്‍ദേശിച്ച് ലോകാരോഗ്യ സംഘടന. കോവിഡ് -19 എന്നായിരിക്കും പുതിയ രോഗം ഇനിമുതല്‍ അറിയപ്പെടുക. വൈറസ് ബാധമൂലമുള്ള മരണം ആയിരം കവിഞ്ഞതോടെയാണ് പുതിയ പേര് ഡബ്ല്യു.എച്ച്.ഒ നിര്‍ദേശിക്കുന്നത്. വൈറസുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക ദേശത്തിന്റെയോ ആളുകളുടെയോ ബന്ധം വരാത്ത വിധമാണ് നാമകരണം.
Also Read
യഥാര്‍ത്ഥത്തില്‍ മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്) എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. വൈറസുകളുടെ ടാക്സോണമിയുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര സമിതി SARS-CoV-2 എന്നായിരുന്നു പുതിയ രോഗത്തിനിട്ട പേര്. എന്നാല്‍, ആശയക്കുഴപ്പം ഒഴിവാക്കാനായി അല്‍പംകൂടി സിംപിള്‍ ആയ ഒരു പേര് നിര്‍ദേശിക്കാന്‍ ഗവേഷകര്‍ ആവശ്യപ്പെട്ടിരുന്നു.
‘കൊറോണ’, ‘വൈറസ്’, ‘ഡിസീസ്’ എന്നീ മൂന്നു പദങ്ങളിൽ നിന്നാണ് പുതിയ പേര് സ്വീകരിച്ചത്. ‘19’ പുതിയ രോഗം കണ്ടെത്തിയ 2019-നെ പ്രതിനിധീകരിക്കുന്നു. ചൈനയിലുടനീളം ഇതുവരെ 42,200-ലധികം പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. മരണങ്ങളുടെ എണ്ണം 2002-2003 ലെ സാർസ് പകർച്ചവ്യാധിയെ മറികടന്നു. ഇന്നലെ 96 പേരാണ് ചൈനയില്‍ മരണപ്പെട്ടത്. തിങ്കളാഴ്ചയെ വച്ച് നോക്കുമ്പോള്‍ മരണസംഖ്യയില്‍ നേരിയ കുറവുണ്ട്.