രാജ്യം ഭരിക്കുന്ന പാർട്ടിക്കോ, നൂറ്റാണ്ടുകളുടെ ചരിത്രമുള്ളവർക്കോ തലസ്ഥാനത്തെ കെജ്രിവാളിന്റെ തേരോട്ടത്തെ തടഞ്ഞുനിർത്താനായില്ല. പോസ്റ്റൽബാലറ്റ് എണ്ണിതുടങ്ങിയത് മുതൽ കെജ്രിവാളിന്റെ ആപ്പും ചൂലും മാത്രം. ബിജെപിയും അമിത് ഷായും പതിനെട്ട് അടവും പയറ്റി, വോട്ടുകൾ എണ്ണിതീർന്നപ്പോൾ ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയത്തെ ജനം കൈയ്യൊഴിഞ്ഞു. മൂന്നാംവരവിൽ 63 സീറ്റുമായാണ് കെജ്രിവാളിനെ തലസ്ഥാനം വരവേറ്റത്. മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും ജയം കണ്ടത് സർക്കാറിന്റെ ജനപ്രീയതയുടെ ഉരകല്ലായി.
2015 ൽ 67 സീറ്റുമായാണ് കെജ്രിവാൾ രണ്ടാം വട്ടം അധികാരത്തിലെത്തിയിരുന്നത്. ബിജെപി നിലമെച്ചപ്പെടത്തുമെന്നായിരുന്നു പൊതുവിലുള്ള ധാരണ. 55 സീറ്റുമായി അധികാരം പിടിക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ മനോജ് തിവാരി കഴിഞ്ഞ ദിവസം വരെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിൽ അവര്‍ 22 സീറ്റുകളിൽ വരെ ലീഡ് ചെയ്തു. പിന്നെ 18 ലേക്കും 15 ലേക്കും ഒടുവിൽ ചുരുങ്ങി ചുരുങ്ങി, ഒറ്റയക്കത്തിൽ, 7 സീറ്റുകളിലേക്ക് ഒതുങ്ങി.
പൗരത്വ ഭേദഗതി നിയമവും ഷഹീൻ ബാഗ് സമരവുമെല്ലാം തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയായി. ഹിന്ദുത്വ ധ്രുവീകരണം കണക്കൂകൂട്ടി ബിജെപി വിഷയം പരമാവധി തെരഞ്ഞെടുപ്പിൽ ഉന്നയിച്ചു. ഷഹീൻ ബാഗിലും, ജാമിയ മിലിയയിലും വെടിവെപ്പും ബിജെപി പരമാവധി പ്രചരാണയുധമാക്കി. ബിജെപിയുടെ കുരുക്കിൽ പെടാതെ വികസന രാഷ്ട്രീയം പറഞ്ഞ കെജ്രിവാളിന്റെ തന്ത്രത്തെ തലസ്ഥാനം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലേക്ക് ഒഴുകിയ ന്യൂനപക്ഷ വോട്ടുകൾ പൂർണമായും ആം ആദ്മി പെട്ടിയിലാക്കി. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ ആപ്പ് സ്ഥാനാർത്ഥികൾക്ക് എതിരാളികൾ ഉണ്ടായിരുന്നില്ല. ന്യൂനപക്ഷ വോട്ടിൽ കണ്ണുവെച്ച കോൺഗ്രസ് നിലം തൊട്ടില്ല. സമ്പൂർണ തോൽവിക്കൊപ്പം വോട്ടിംഗ് ശതമാനം പകുതിയായി. കഴിഞ്ഞ തവണ 9.8 ശതമാനം ഉണ്ടായിരുന്നത് അഞ്ചിൽ താഴെ മാത്രമായി ചുരുങ്ങി.