ബെയ്ജിംഗ്: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടകുരുതി മനുഷ്യ കുലത്തിനാകെ അപമാനമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഈ ദുരന്തം തടയാന്‍ കഴിയാത്തത് മനുഷ്യരാശിക്കു തന്നെ അപമാനമാണെന്നും ഗാസയിൽ ഉടൻ വെടി നിർത്തൽ നടപ്പിലാക്കണമെന്നും വാങ് യി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'യാതൊരു കാരണവശാലും ഈ യുദ്ധത്തെ ന്യായീകരിക്കാൻ കഴിയില്ല. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി പ്രതികരിക്കണം. ഫലസ്തീൻ ഐക്യരാഷ്ട്രസഭയിൽ അംഗത്വമെടുക്കുന്നതിന് ചൈന പൂര്‍ണ്ണ പിന്തുണ നല്‍കും. വര്‍ഷങ്ങളായി ഫലസ്തീന്‍റെ പല പ്രദേശങ്ങളും അധിനിവേശത്തിലാണെന്ന യാഥാര്‍ത്ഥ്യം നമുക്കിനിയും കണ്ടില്ലെന്ന് നടിക്കാനാകില്ല. ഗാസയിലെ യുദ്ധം നമ്മളെ ഇതെല്ലാം ഒന്നുകൂടി ഓര്‍മ്മിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു സ്വതന്ത്ര രാജ്യമെന്ന ഫലസ്തീന്‍ക്കാരുടെ സ്വപ്നം യാഥാർത്ഥ്യമാകണം. ഫലസ്തീന്‍ക്കാരുടെ ഈ ദുരിതം തലമുറകള്‍ക്ക് കൈമാറാനാകില്ല'-വാങ് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇസ്രായേല്‍ ഹമാസ് യുദ്ധം ആരംഭിച്ചതുമുതല്‍ തന്നെ ബെയ്ജിംഗ് വെടിനിർത്തലിന് ആഹ്വാനം ചെയ്തിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമാധാന സമ്മേളനം നടത്തണമെന്ന് പ്രസിഡൻ്റ് ഷി ജിൻപിംഗ് ആവശ്യപ്പെട്ടിരുന്നു.