അയർലൻഡ് പൊതുതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ വിപ്ലവ പാർട്ടിയായ സിന ഫൈനിന് നാടകീയ മുന്നേറ്റം. വെറും 42 സീറ്റില്‍ മാത്രം മത്സരിക്കുകയും അതില്‍ 37 സീറ്റും 24.53% വോട്ടുമാണ് സിന ഫൈന്‍ നേടിയത്. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ഫിന്‍ ഫെല്‍ 38 സീറ്റുമായി ഒന്നാമതെത്തി. ലിയോ വരദ്കറുടെ ഭരണകക്ഷിയായ ഫിന ഗെയ്ലിന് 35 സീറ്റുമായി മൂന്നാം സ്ഥാനത്ത് എത്താനേ കഴിഞ്ഞൊള്ളൂ.
ഇടതുപക്ഷ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് മേരി ലൂ മക്ഡൊണാൾഡിന്‍റെ ജനപ്രീതിയും പ്രവര്‍ത്തനവുമാണ് മികച്ച നേട്ടം കൈവരിക്കാന്‍ അവരെ പ്രാപ്തമാക്കിയത്. ഒരു നൂറ്റാണ്ടോളമായി മാറി മാറി അധികാരത്തിലിരുന്ന ഫിന ഗെയ്ൽ, ഫിന്‍ ഫെല്‍ തുടങ്ങിയ പാര്‍ട്ടികളുടെ അപ്രമാദിത്വം മക്ഡൊണാൾഡിന്‍റെ നേതൃത്വത്തില്‍ തകര്‍ക്കപ്പെടുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നേരത്തെ പ്രവചിച്ചിരുന്നു.
Also Read
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 50 സെറ്റുകള്‍ നേടിയാണ് ഫിന ഗെയ്ല്‍ അധികാരത്തിലെത്തിയത്. അടുത്ത യൂറോപ്യന്‍ കൗണ്‍സില്‍ യോഗത്തിനു മുന്‍പ് അയര്‍ലന്‍ഡിലെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ഇന്ത്യൻ വംശജന്‍ കൂടിയായ ലിയോ വരദ്കര്‍ പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സിനോടു ആവശ്യപ്പെട്ടിരുന്നു.
160 സീറ്റുകളുള്ള ഡീൽ ഐറാനിൽ (ഐറിഷ് പാർലമെന്റ്) ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ 80 സീറ്റുകൾ വേണം. അതുകൊണ്ട് ചെറു പാര്‍ട്ടികളുടെ നിലപാടുകള്‍ ഇനി നിര്‍ണ്ണായകമാകും. തിരഞ്ഞെടുപ്പിന് മുമ്പ്തന്നെ വലതുപക്ഷ പാര്‍ട്ടികളായ ഫിന ഗെയ്ലും ഫിന്‍ ഫെലും ഇടതുപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ വിസമ്മതിച്ചിരുന്നു.