പുതിയ കൊറോണ വൈറസിനെ കുറിച്ചുള്ള ‘ട്രോളുകളും ഗൂഢാലോചന സിദ്ധാന്തങ്ങളും’ അവസാനിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന. ‘തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് വൈറസിനെ തുരത്താന്‍ അഹോരാത്രം പോരാടിക്കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം ചോര്‍ത്തുകയാണെന്ന്’ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലോകത്താകെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 805 ആയി. ഇന്നലെ മാത്രം 81 പേരാണ് മരണപ്പെട്ടത്. ‘കൃത്യമായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെയല്ലാതെ സ്വയം സംരക്ഷിക്കാനും മറ്റുള്ളവരെ സംരക്ഷിക്കാനും കഴിയില്ലെന്ന്’ ഡോ. ടെഡ്രോസ് പറഞ്ഞു. രോഗത്തിനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കുന്നതിനു പകരം ഞങ്ങളിവിടെ ട്രോളുകള്‍ക്കും ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്കും മറുപടി നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. കൊറോണയെ കുറിച്ച് ഓണ്‍ലൈനിലൂടെ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നവരാണ് യഥാര്‍ത്ഥ വൈറസുകള്‍ എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
Also Read
വൈറസിനെക്കുറിച്ച് ആഗോളതലത്തിൽ നിരവധി തെറ്റായ സിദ്ധാന്തങ്ങൾ ലോകമെമ്പാടും പ്രചരിക്കുന്നുണ്ട്. യുഎസ് രഹസ്യാന്വേഷണ ഏജൻസികളോ ഫാർമസ്യൂട്ടിക്കൽ കമ്പനികളോ ആണ് വൈറസ് വ്യാപനത്തിന് പിന്നിലെന്നാണ് ഒരു സിദ്ധാന്തം. റഷ്യയുടെ ചാനൽ വൺ ചാനല്‍ അതു സംബന്ധിച്ച് പ്രൈം ടൈം ചര്‍ച്ചവരെ നടത്തി. ബ്രിട്ടീഷ്, യുഎസ് ടാബ്ലോയിഡ് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച മറ്റൊരു ഗൂഢാലോചന സിദ്ധാന്തം പറയുന്നത് വവ്വാലില്‍ നിന്നാണ് വൈറസ് മനുഷ്യനിലേക്ക് പടര്‍ന്നതെന്നും, ചൈനക്കാര്‍ ധാരാളമായി വവ്വാല്‍ സൂപ്പ് കുടിക്കുന്നതാണ് സ്ഥിതിഗതികള്‍ ഇത്രയും രൂക്ഷമാക്കിയത് എന്നുമാണ്. പാമ്പുകളില്‍ നിന്നാണ് വൈറസ് വ്യാപിച്ചതെന്ന മറ്റൊരു സിദ്ധാന്തവും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.