ഇന്ത്യ ലോകത്തിലെ നമ്പര്‍ വണ്‍ രാജ്യമാണ്. സാമ്പത്തിക വളര്‍ച്ചയിലല്ല, ആരോഗ്യ പുരോഗതിയിലല്ല, തൊഴില്‍ നല്‍കുന്ന കാര്യത്തിലുമല്ല, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന കാര്യത്തിലാണ് ഇന്ത്യ ഒന്നാമതെത്തി നില്‍ക്കുന്നത്.
അതെ, വേള്‍ഡ് എക്കണോമിക് ഫോറം അടുത്തിടെ പുറത്തുവിട്ട ഗ്ലോബല്‍ റിസ്‌ക് റിപ്പോര്‍ട്ട് 2024-ലാണ് അടുത്ത രണ്ട് വര്‍ഷം ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി നുണപ്രചാരണങ്ങളാണ് എന്ന് വ്യക്തമാക്കുന്നത്.
പ്രകൃതി ദുരന്തങ്ങളേക്കാള്‍, യുദ്ധങ്ങളേക്കാള്‍, ലോകജനത കെടുതികള്‍ അനുഭവിക്കാന്‍ പോകുന്നത് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് വഴിയാണെന്ന്....
ആശ്ചര്യപ്പെടാന്‍ വരട്ടെ, അങ്ങനെ നുണപ്രചാരണത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്താന്‍ കാരണമായ ചില ഉദാഹരണങ്ങള്‍ നോക്കാം. ഒന്ന്: അയോധ്യാ പ്രാണപ്രതിഷ്ഠയ്ക്ക് ആശംസയേകി ബുര്‍ജ് ഖലീഫയില്‍ രാമന്റെ ചിത്രം പ്രദർശിപ്പിച്ചു എന്ന തരത്തില്‍ ഒരു ഫേക്ക് ചിത്രം സമൂഹമാധ്യമങ്ങളിലാകെ പ്രചരിച്ചിരുന്നു.
രശ്മികാ മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോയാണ് രണ്ടാമത്. അത്രമേല്‍ ഭീതിജനകമായ സംഗതിയാണ് ഇവിടെ നടക്കുന്നതെന്നായിരുന്നു മന്ദാനയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മൂന്ന്: ഒന്നരലക്ഷം കാണികള്‍ ഹനുമാന്‍ ചാലിസ ചൊല്ലുന്ന ഒരു ഗ്യാലറിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലാകെ വൈറലായിരുന്നു. സീ ന്യൂസ്, എബിപി തുടങ്ങിയ വാര്‍ത്താമാധ്യമങ്ങള്‍ വരെ അത് ഷെയര്‍ ചെയ്തു.
നാല്: ഡല്‍ഹിയില്‍ ക്രൂരമായി കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ഒരു ഫോട്ടോ വെച്ച് മണിപ്പൂരിലെ കുകി വിഭാഗം ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന മെയ്‌തേയി യുവതി എന്ന തരത്തില്‍ ഒരു ചിത്രം പ്രചരിപ്പിച്ചിരുന്നു. അതോടെ പ്രതിഷേധം ആളിക്കത്തി. രണ്ട് കുകി യുവതികളെ നഗ്നരാക്കി നടത്തിച്ച് പരസ്യമായി ബലാത്സംഗം ചെയ്ത വാര്‍ത്തയാണ് പിന്നീട് നാം കണ്ടത്. അതിനുശേഷം ഉണ്ടായ വംശഹത്യയെക്കുറിച്ച് പിന്നെ പറയേണ്ടതില്ലല്ലോ. അതുകൊണ്ട് ഫേക്ക് ന്യൂസുകളെ കരുതിയിരിക്കുക.