കുട്ടിക്കാലത്ത് വീട്ടില്‍ പണിക്കാര്‍ക്ക് കുഴികുത്തി അതില്‍ കഞ്ഞികൊടുത്തിരുന്നതിനെ നൊസ്റ്റാള്‍ജിയയോടെ ഓര്‍ക്കുന്ന നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. തുടര്‍ന്ന് കൃഷ്ണകുമാറിനെതിരെ വിമര്‍ശനവുമായി സാമൂഹ്യ- രാഷ്ട്രീയ മേഖലകളില്‍ നിന്ന് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ നടന്‍ പറയുന്നത് സത്യമാകാനിടയില്ലെന്ന് പറയുകയാണ് എഴുത്തുകാരിയായ ശാരദക്കുട്ടി ഭാരതിക്കുട്ടി. ഏതോ പ്രാകൃത കാലത്ത് ജനിച്ച് ജീവിച്ചവരെപ്പോലെ സംസാരിക്കുന്ന കൃഷ്ണകുമാരിനെയൊക്കെ പരാമര്‍ശിക്കേണ്ടി വരുന്നതുപോലും ലജ്ജാകരമാണെന്ന് ശാരദക്കുട്ടി പറഞ്ഞു.
1968-ല്‍ ജനിച്ച ഒരാളുടെ ചെറുപ്പം 70-കളിലായിരിക്കുമെന്നും അന്ന് തന്റെ അമ്മ തറവാട്ടിലെ പറമ്പില്‍ കുഴികുത്തി കഞ്ഞി കൊടുക്കുമായിരുന്നു എന്നൊക്കെ പറയുന്നത് സത്യമാകാനിടയില്ലെന്നും ശാരദക്കുട്ടി പറഞ്ഞു. ഇല്ലാതിരുന്ന ഒന്നിനെപ്പോലും ഉണ്ടായിരുന്നതായി സങ്കല്‍പ്പിച്ച് തന്റെ വംശ 'മഹിമ'യ്ക്ക് അത് അലങ്കാരമാക്കി ഭാവിച്ചെടുക്കുകയാണ് കൃഷ്ണകുമാറെന്നും അവര്‍ പറഞ്ഞു.
ശാരദക്കുട്ടിയുടെ കുറിപ്പ്
ഏതോ പ്രാകൃതകാലത്ത് ജനിച്ചു ജീവിച്ചവരെ പോലെ സംസാരിക്കുന്ന നടൻ കൃഷ്ണകുമാറിനെ ഒക്കെ പരാമർശിക്കേണ്ടി വരുന്നതു പോലും ലജ്ജാകരമാണ്.
1968 ൽ ജനിച്ച ഒരാളുടെ ചെറുപ്പകാലം 70 കളിലാണ്. അന്ന് തന്റെ അമ്മ തറവാട്ടിലെ പറമ്പിൽ കുഴികുത്തി കഞ്ഞി കൊടുക്കുമായിരുന്നു എന്നൊക്കെ പറയുന്നത് സത്യമാകാനിടയില്ല. ഇല്ലാതിരുന്ന ഒന്നിനെ പോലും ഉണ്ടായിരുന്നതായി സങ്കൽപിച്ച് തന്റെ വംശ 'മഹിമ' ക്ക് അത് അലങ്കാരമാക്കി ഭാവിച്ചെടുക്കുകയാണയാൾ.
ഗംഭീരമായിരുന്ന തന്റെ തറവാട്, അതിനു ചുറ്റും വലിയ പറമ്പ്, അവിടെ നിറയെ പണിക്കാർ , അവർക്ക് കുഴി കുത്തി കഞ്ഞി കൊടുക്കുന്ന അമ്മ, അതു കണ്ട് അകത്തളത്തിലിരുന്ന് കൊതിക്കുന്ന തറവാട്ടുണ്ണി തങ്കപ്പവൻകുഞ്ഞ് ..... ആഹാഹാ ..... സങ്കൽപലോകത്തിലെ ബാലഭാസ്കരൻ ... സ്വപ്നം കാണുന്ന രാജാവ് അർദ്ധരാജ്യം കാണാറില്ല.
ഇയാൾ പഴയകാലസിനിമ വല്ലതും കണ്ട ഓർമ്മയാകും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക