'ആകാശത്ത് ഒരു അത്ഭുത കാഴ്ച' എന്ന തലക്കെട്ടില്‍ വലിയ പ്രാധാന്യം ലഭിച്ച ഒരു വാര്‍ത്തയായിരുന്നു പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം. ശരിക്കും ജൂലൈ 17 നു ആരംഭിച്ച പെഴ്സിയിഡിസ് ഉൽക്കാവർഷം ഓഗസ്റ്റ് 11, 12, 13 ദിവസങ്ങളില്‍ എന്തായാലും കാണാന്‍ സാധിക്കുമെന്ന വാര്‍ത്ത പരന്നതോടെ ഈ ദിവസങ്ങളില്‍ മാനം നോക്കി ഇരുന്നവര്‍ നിരവധിയാണ്. കണ്ണുനട്ടു കാത്തിരുന്നവര്‍ക്കെല്ലാം നിരാശയായിരുന്നു ഫലം.
'ജ്യോതിയും വന്നില്ല തീയും വന്നില്ല' എന്ന കിലുക്കത്തിലെ ക്ലാസ് ഡയലോഗോടെ സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ പൂരമാണ്. വാർത്ത പുറത്തുവിട്ട മാധ്യമങ്ങളെയും, അതിന് കാരണമായ ഗവേഷകരെയും, എന്തിനേറെ ആകാശത്തെ പോലും ചീത്ത വിളിച്ച് ട്രോളുകളിറക്കി അരിശം തീര്‍ക്കുകയാണ് ചിലര്‍. നഗ്നനേത്രങ്ങള്‍കൊണ്ട് ആകാശത്തേക്കു നോക്കിയാല്‍ മതി പെഴ്സിയിഡിസ് ഉല്‍ക്കാ വര്‍ഷം കാണാമെന്നും ഇനിയിതുപോലൊരു കാഴ്ച ഈ ജീവിതത്തില്‍ കാണാനിടയില്ലെന്നും, മണിക്കൂറില്‍ ശരാശരി നൂറ് ഉല്‍ക്കകളെങ്കിലും വീഴുമെന്നും, എ ആർ സ്കൈ മാപ്പ് പോലെയുള്ള ആപ്പുകൾ ഉപയോഗിച്ചാല്‍ ഉല്‍ക്കവര്‍ഷത്തിന്‍റെ ഗതി മനസിലാക്കാമെന്നുമൊക്കെ എഴുതിവിട്ട മാധ്യമങ്ങളാണ് ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്തുകൊണ്ടാണ് കേരളത്തിൽ ഉൽക്കാവർഷം ദൃശ്യമാകാതിരുന്നത് എന്നുള്ള ചോദ്യം അവശേഷിക്കുകയാണ്. 'ഉല്‍ക്കമഴ ഇല്ലാത്തതാണോ ആകാശം തേച്ചതാണോ' എന്ന സംശയങ്ങളും സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നു. 'ഉല്‍ക്ക മഴ കാണാന്‍ പാതിരാത്രി മാനത്തോട്ടും നോക്കി നിന്ന് പനി പിടിച്ചെന്നാണ്' ചിലരുടെ സങ്കടം. മേഘാവൃതമായ അന്തരീക്ഷവും പൊടിപടലവും കാരണമാകാം ഉൽക്ക വർഷം കാണാനാകാത്തതെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇതുതന്നെയായിരുന്നു അവസ്ഥ.
സൌരയൂഥം അടങ്ങുന്ന ഗ്യാലക്സിയായ മില്‍കിവേയുടെ അതിരില്‍ ഉള്ള മേഘങ്ങളാണ് ഉള്‍ട്ട്. ഇവയില്‍ കൂടുതലായി ഛിന്ന ഗ്രഹങ്ങളാണ്. ഇതില്‍ നിന്നുള്ള സ്വിഫ്റ്റ്-ടട്ട്ൽ എന്ന ഛിന്നഗ്രഹത്തില്‍ നിന്നും അവശിഷ്ടങ്ങളാണ് പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷത്തിന് കാരണമാകുന്നത്. പെഴ്സിയിഡിസ് എന്ന നക്ഷത്ര സമൂഹത്തിന്‍റെ ഭാഗത്ത് നിന്നും ഈ ഉല്‍ക്കകള്‍ വരുന്നതിനാലാണ് ഇതിനെ പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം എന്ന് വിളിക്കുന്നത്. സ്വിഫ്റ്റ്-ടട്ടിൽ ധൂമകേതു സൂര്യനെ ചുറ്റാന്‍ 133 വര്‍ഷം എടുക്കും.