ഡിസ്നി: കോടികള്‍ വിലമതിക്കുന്ന അപൂര്‍വ ഇനം പിങ്ക് വജ്രം കണ്ടെത്തി. 300 വർഷത്തിനിടെ കണ്ടെത്തിയ ഏറ്റവും വലിയ വജ്രമാണിത്. "ലുലോ റോസ്" എന്ന് വിളിക്കപ്പെടുന്ന ഈ വജ്രം അംഗോളയിലെ ലുല നോർട്ടെ മേഖലയിലെ അലൂവിയൽ ഡയമണ്ട് ഖനിയിൽ നിന്നാണ് കണ്ടെത്തിയത്. 170 കാരറ്റുള്ള ഈ വജ്രത്തിന് കോടിക്കണക്കിന് രൂപ വിലമതിക്കുമെന്നാണ് അനുമാനം. 400-ഓളം ആളുകളാണ് അലൂവിയൽ ഡയമണ്ട്' ഖനിയിൽ ജോലി ചെയ്യുന്നത്. ഈ ഖനിയില്‍ നിന്നും നേരത്തെ 404 കാരറ്റ് ക്ലിയർ ഡയമണ്ടും ലഭിച്ചിട്ടുണ്ട്. 100 കാരറ്റോ അതില്‍ കൂടുതലോ ഉള്ള 27 വജ്രങ്ങളാണ് ഈ ഖനിയില്‍ നിന്നും ഇതുവരെ കണ്ടെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
10,000 വജ്രങ്ങള്‍ ഖനനം ചെയ്യിതെടുക്കുമ്പോള്‍ കേവലം ഒരെണ്ണം മാത്രമേ പിങ്ക് നിറത്തില്‍ ലഭിക്കൂ. അതിനാലാണ് പിങ്ക് വജ്രത്തെ അപൂര്‍വ ഇനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം വജ്രങ്ങള്‍ ലേലം ചെയ്യുമ്പോള്‍ ഉയര്‍ന്ന മൂല്യം ലഭിക്കുമെന്നതും ഇതിന് പ്രിയമേറുന്നതിന് കാരണമാകുന്നു. ലുലോ റോസിനെ ചെത്തി മിനുക്കിയെടുത്താല്‍ മാത്രമേ കൃത്യമായ വില കണക്കാക്കാന്‍ സാധിക്കൂ. ഇത് പോളിഷ് ചെയ്യുമ്പോള്‍ വജ്രത്തിന്‍റെ 50% വരെ ഭാരം കുറയാന്‍ സാധ്യതയുണ്ട്. ഇതിനുമുന്‍പ് ഇതുപോലെ ലഭിച്ച വജ്രങ്ങള്‍ കോടിക്കണക്കിന് രൂപക്കാണ് മാര്‍ക്കറ്റില്‍ വിറ്റുപോയത്. 2017 ല്‍ ഹോങ് കോങ്ങില്‍ നടന്ന ലേലത്തില്‍ 59.6 കാരറ്റ് പിങ്ക് സ്റ്റാര്‍ ലേലത്തില്‍ വിറ്റത് 569 കോടിയോളം രൂപക്കാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ച വജ്രമായിരുന്നു പിങ്ക് സ്റ്റാര്‍.