പുതിയ ഗ്രഹം കണ്ടു പിടിച്ച് ശാസ്ത്രലോകം. ഭൂമിയില്‍ നിന്നും 100 പ്രകാശവര്‍ഷങ്ങള്‍ അകലെയാണ് പുതിയ ഗ്രഹം സ്ഥിതി ചെയ്യുന്നത്. ഭൂമിയേക്കാൾ വലിപ്പമുള്ള ഈ ഗ്രഹത്തിന് 'ടിഒഐ –1452 ബി' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഗ്രഹത്തില്‍ നിറയെ ജലമാണെന്നും എന്നാല്‍ ഇതുചുറ്റുന്ന നക്ഷത്രത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിച്ചാണ് ഗ്രഹം കറങ്ങുന്നതെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. കാനഡയിലെ മോൺട്രിയൽ സർവകലാശാലയിലെ ഗവേഷകരാണ് ഗ്രഹം കണ്ടെത്തിയത്. സൌരയുഥത്തിന് പുറത്തുള്ള നക്ഷത്രങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഭൂമിയെക്കാള്‍ വലിയ പുതിയ ഗ്രഹത്തെ കണ്ടെത്തിയത്. ടിഒഐ –1452 ബി അതിന്റെ നക്ഷത്രത്തെ ഓരോ 11 ദിവസത്തിലും പരിക്രമണം ചെയ്യുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു.
ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലുപ്പവും ഭാരവും ഈ ഗ്രഹത്തിന് കൂടുതലുണ്ട്. നക്ഷത്രത്തോട് ഇതു പാലിക്കുന്ന ദൂരമാണ് ഏറ്റവും ശ്രദ്ധേയം. സൂര്യനിൽ നിന്ന് സുരക്ഷിതമായ ദൂരം പാലിച്ചു ഭൂമി സ്ഥിതി ചെയ്യുന്നതുപോലെ ഈ ഗ്രഹവും അതിന്റെ നക്ഷത്രത്തിൽ നിന്നു ഗുണപരമായ അകലത്തിലാണു നിൽക്കുന്നത്. ഈ ഗ്രഹത്തില്‍ ജീവനുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രഞ്ജര്‍ അവകാശപ്പെടുന്നു. ഇക്കാര്യത്തെക്കുറിച്ച് പഠനം നടക്കുകയാണെന്നും അതിനുശേഷമേ പുതിയ ഗ്രഹത്തിലെ ജീവനെക്കുറിച്ച് എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളൂവെന്നും ശാസ്ത്രഞ്ജര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ് ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് ബഹിരാകാശ ടെലിസ്‌കോപ്പായ ജയിംസ് വെബ് സ്ഥിതി ചെയ്യുന്നത്. 30 വര്‍ഷമെടുത്താണ് നാസ ഈ ടെലിസ്കോപ്പ് നിര്‍മ്മിച്ചത്. നാസയോടൊപ്പം കനേഡിയൻ സ്പേസ് ഏജൻസി, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവർ സഹകരിച്ചാണ് ജയിംസ് വെബ് നിയന്ത്രിക്കുന്നത്. സ്വര്‍ണ കണ്ണാടിയാണ് ഈ ടെലിസ്കോപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രപഞ്ചത്തിലെ പ്രകാശം ശേഖരിച്ച് മഹാവിസ്പോടനം, നക്ഷത്രങ്ങളുടെ ഉദ്ഭവം, ആദ്യ ക്ഷീരപഥം എങ്ങനെ ഉണ്ടായി തുടങ്ങിയ കാര്യങ്ങളുടെ വ്യക്തമായ വിവരങ്ങള്‍ ജയിംസ് വെബ് വഴി ലഭ്യമാകുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. 2017ലാണ് ഇതിന്റെ പ്രധാന കണ്ണാടിയുടെ നിർമാണം പൂർത്തിയായത്. ജയിംസ് വെബിന്‍റെ പ്രധാന കണ്ണാടിയുടെ വ്യാസം 6.5 മീറ്ററാണ്.