ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപ്പായ ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ ചിത്രങ്ങള്‍ പുറത്ത്. പ്രകാശപേടകം പോലെ തോന്നിപ്പിക്കുന്ന വ്യാഴത്തിന്‍റെ ചിത്രം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. അമാല്‍തിയ, അദ്രാസ്റ്റിയ എന്നീ പേരുകളുള്ള രണ്ട് കുഞ്ഞന്‍ ഉപഗ്രഹങ്ങളും നീല പ്രകാശ വലയങ്ങളും സൗരയുഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തോടൊപ്പം ചിത്രത്തില്‍ കാണാന്‍ സാധിക്കും. ഇതുവരെ ലഭ്യമായതില്‍ ഏറ്റവും വ്യക്തമായ ചിത്രമാണ് ജെയിംസ് വെബ് പകര്‍ത്തിയതെന്നാണ് ശാസ്ത്രലോകം പറയുന്നത്. ജയിംസ് വെബിലെ ഇൻഫ്രാറെഡ് ക്യാമറയായ 'നിയർ ഇൻഫ്രാറെഡ്' ക്യാമറയാണ് ഈ ചിത്രങ്ങൾ പകർത്തിയത്.
ജെയിംസ് വെബ് പകര്‍ത്തിയ ചിത്രങ്ങള്‍ ഇത്രയും മികച്ചതാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ബെര്‍ക്കിലി ഡി പാറ്റര്‍ പറഞ്ഞു. വ്യാഴത്തിന്റെ വളയങ്ങൾ, ചെറിയ ഉപഗ്രഹങ്ങൾ, ഗാലക്‌സികൾ എന്നിവയ്‌ക്കൊപ്പം അതിന്റെ വിശദാംശങ്ങൾ ഒരു ചിത്രത്തിൽ കാണാൻ കഴിയുന്നത് ശരിക്കും ശ്രദ്ധേയമാണെന്നും ബെര്‍ക്കിലി ഡി പാറ്റര്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് ബഹിരാകാശ ടെലിസ്‌കോപ്പായ ജയിംസ് വെബ് സ്ഥിതി ചെയ്യുന്നത്. 30 വര്‍ഷമെടുത്താണ് നാസ ഈ ടെലിസ്കോപ്പ് നിര്‍മ്മിച്ചത്. നാസയോടൊപ്പം കനേഡിയൻ സ്പേസ് ഏജൻസി, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവർ സഹകരിച്ചാണ് ജയിംസ് വെബ്ബ് നിയന്ത്രിക്കുന്നത്. സ്വര്‍ണ കണ്ണാടിയാണ് ഈ ടെലിസ്കോപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രപഞ്ചത്തിലെ പ്രകാശം ശേഖരിച്ച് മഹാവിസ്പോടനം, നക്ഷത്രങ്ങളുടെ ഉദ്ഭവം, ആദ്യ ക്ഷീരപഥം എങ്ങനെ ഉണ്ടായി തുടങ്ങിയ കാര്യങ്ങളുടെ വ്യക്തമായ വിവരങ്ങള്‍ ജയിംസ് വെബ് വഴി ലഭ്യമാകുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. 2017ലാണ് ഇതിന്റെ പ്രധാന കണ്ണാടിയുടെ നിർമാണം പൂർത്തിയായത്. ജയിംസ് വെബിന്‍റെ പ്രധാന കണ്ണാടിയുടെ വ്യാസം 6.5 മീറ്ററാണ്.