ഔറംഗബാദ്: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയറിയിച്ച് ബിജെപി എം പി പ്രീതം മുണ്ടെ. 'സ്ത്രീകള്‍ ഇത്രയും ഗൌരവമുള്ള പരാതികള്‍ ഉന്നയിക്കുമ്പോള്‍ അത് ഗൗരവത്തിലെടുക്കണം. ബന്ധപ്പെട്ട അധികാരികൾ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണം. അന്വേഷണത്തിന് ശേഷമേ നടപടികളിലേക്ക് കടക്കാന്‍ പാടുള്ളൂവെന്ന് അറിയാം. എന്നാല്‍ ഇത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഈ പരാതിയെ അവഗണിക്കാന്‍ സാധിക്കില്ല. ഗുസ്തി താരങ്ങളുടെ പരാതി ഉടനടി പരിഗണിച്ച് പരിഹാരം കാണണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്' പ്രീതം മുണ്ടെ പറഞ്ഞു.
അന്തരിച്ച മുതിർന്ന ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളും ബി.ജെ.പിയിൽ പ്രമുഖയും മുൻമന്ത്രിയുമായ പങ്കജ മുണ്ടെയുടെ സഹോദരിയുമാണ് പ്രീതം മുണ്ടെ. ബ്രിജ് ഭൂഷനെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനിടയിലാണ് ആദ്യമായി ബിജെപി നേതാക്കളില്‍ ഒരാള്‍ ഗുസ്തി താരങ്ങളെ പിന്തുണച്ച് രംഗത്തെത്തുന്നത്. വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ വനിത കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി ഓടി മാറുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളോട് ലൈംഗികാതിക്രമം നടത്തിയ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഒരുമാസത്തിലേറെയായി ഗുസ്തി താരങ്ങള്‍ സമരം ചെയ്യുന്നത്. കായിക താരങ്ങളെ കാണാനോ അവരുമായി അനുനയ ചര്‍ച്ച നടത്താനോ കേന്ദ്ര സര്‍ക്കാർ ഇതുവരെയും തയ്യാറായിട്ടില്ല. ഇന്ത്യയുടെ അഭിമാനമായ താരങ്ങൾ ഇത്തരത്തിൽ അവഗണിക്കപ്പെടുന്നതിനെതിരെ വലിയ പ്രതിഷേധമാണ് സാമൂഹിക ഉയരുന്നത്. കർഷക സംഘടനകളും പ്രതിപക്ഷ പാർട്ടികളും താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അനിൽ കുംബ്ലൈ, സാനിയ മിര്‍സ, കപിൽ ദേവ്, നീരജ് ചോപ്ര, അടക്കമുള്ള കായികതാരങ്ങളും ശശിതരൂര്‍, അരവിന്ദ് കെജരിവാൾ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും കായിക താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.