കക്കുകളി നാടകം നിരോധിക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രൈസ്തവ സമൂഹത്തെ ഒന്നടങ്കം അപമാനിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ശക്തികള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുകയാണെന്നും ജീവിതം ജീവകാരുണ്യത്തിനും സഹജീവി സഹായത്തിനും സമര്‍പ്പിച്ച സന്യസ്ത സമൂഹം ലോകത്താകമാനം നടത്തുന്ന പുണ്യപ്രവര്‍ത്തികളെ വിലകുറച്ചുകാണുകയും അവരെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഭാഗീയതയുടെ വിത്തുവിതറി നാട്ടില്‍ അസ്വസ്ഥതയുടെ അന്തരീക്ഷം സൃഷ്ടിക്കാനുളള നീക്കം തടയപ്പെടണമെന്നും നാടകം അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രമേശ് ചെന്നിത്തലയുടെ കുറിപ്പ്
ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ സന്യസ്ത സമൂഹത്തെ അവഹേളിക്കുന്ന, അപമാനിക്കുന്ന കക്കുകളി നാടകം പിൻവലിക്കണം. ക്രൈസ്തവ സമൂഹത്തെ ഒന്നടങ്കം അപമാനിക്കാൻ കച്ചക്കെട്ടിയിറങ്ങിയിരിക്കുന്ന ശക്തികൾ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുകയാണ്. ക്രൈസ്തവ വിശ്വാസത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പാവനവും പവിത്രവുമാണ് സന്യസ്തം. ജീവിതം ജീവകാരുണ്യത്തിനും സഹജീവി സഹായത്തിനും സമർപ്പിച്ച സന്യസ്ത സമൂഹം ലോകത്താകമാനം നടത്തുന്ന പുണ്യ പ്രവർത്തികളെ വില കുറച്ചു കാണുകയും അവരെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
വിദ്യാഭ്യാസം, ആതുര സേവനം, രോഗീശുശ്രുഷ , സാമൂഹിക സേവനം, അനാഥരുടെയും അഗതികളുടെയും പരിചരണം ,സംരക്ഷണം, ഇത്യാദി കാര്യങ്ങളിൽ എത്രയോ കാലങ്ങളായി ഒന്നും ആഗ്രഹിക്കാതെ സേവനം ചെയ്യുന്നവരാണ് സന്യസ്തർ , അവരെ അഭിനന്ദിച്ചില്ലെങ്കിലും അപമാനിക്കരുത്. ഞങ്ങൾ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നവരാണ്, പ്രോത്സാഹിപ്പിക്കുന്നവരാണ്. എന്നാൽ ആ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്ത് കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാനുള്ള നീക്കം അനുവദിക്കില്ല. കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയുമാണ്.
വിഭാഗീയതയുടെ വിഷം വിതറി നാട്ടിൽ അസ്വസ്ഥതയുടെ അന്തരീക്ഷം സൃഷ്ടിക്കാനുള്ള നീക്കം തടയപ്പെടണം. കക്കുകളി നാടകത്തിനെതിരെ ഉയരുന്ന ശക്തമായ പ്രതിഷേധത്തെ കാണാതെ പോകരുത്. ഈ നാടകം അവതരിപ്പിക്കാൻ അനുവദിക്കരുത് ബന്ധപ്പെട്ടവർ നാടകത്തിൽനിന്ന് പിൻമാറണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക