ഡല്‍ഹി: തിരുവനന്തപുരം വെളളനാട് കിണറ്റില്‍ വീണ കരടി മയക്കുവെടിയേറ്റ് മുങ്ങിച്ചത്ത സംഭവത്തില്‍ വനംവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മേനകാ ഗാന്ധി. കേരളത്തിലേത് ഏറ്റവും മോശം വനംവകുപ്പാണെന്നും കരടിയെ മയക്കുവെടി വയ്ക്കാന്‍ തീരുമാനിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മേനകാ ഗാന്ധി പറഞ്ഞു. ചത്തത് അത്യപൂര്‍വ്വം ഇനത്തില്‍പ്പെട്ട കരടിയാണെന്നും മൃഗങ്ങളോടുളള സമീപനത്തില്‍ രാജ്യാന്തര തലത്തില്‍ കേരളം ഇന്ത്യയെ നാണംകെടുത്തുകയാണെന്നും അവര്‍ കൂട്ടിച്ചേർത്തു.
കോഴിയെ പിടിക്കാനുളള ശ്രമത്തിനിടെയാണ് വെളളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റിലേക്ക് കരടി വീണത്. മയക്കുവെടി വച്ച് കരടിയെ പിടികൂടി പുറത്തെത്തിച്ച് വനമേഖലയില്‍ തുറന്നുവിടാനായിരുന്നു വനംവകുപ്പ് ശ്രമിച്ചത്. എന്നാല്‍ മയക്കുവെടിയേറ്റ കരടി മയങ്ങി വെളളത്തില്‍ മുങ്ങുകയായിരുന്നു. ഒരു മണിക്കൂറിലേറെ വെളളത്തില്‍മുങ്ങിക്കിടന്ന കരടി ചത്തു. ഒടുവില്‍ അഗ്നിരക്ഷാ സേന എത്തിയാണ് അതിനെ പുറത്തെടുത്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കരടിയെ മയക്കുവെടി വച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്. മുങ്ങാന്‍ സാധ്യതയുളള ജീവികള്‍, ഉയരത്തില്‍നിന്ന് താഴേക്ക് പതിക്കാന്‍ സാധ്യതയുളള ജീവികള്‍, നദിക്കരയ്ക്ക് സമീപത്തുളള ജീവികള്‍ എന്നിവയെ മയക്കുവെടി വയ്ക്കരുതെന്നാണ് വനംവകുപ്പിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍. ഇത് ലംഘിക്കപ്പെട്ടു. മയക്കുവെടിയേറ്റ് ജീവി അപകടസാഹചര്യത്തിലേക്ക് പോയാല്‍ ആന്റി ഡോട്ട്, അഥവാ മറുമരുന്ന് ഉപയോഗിക്കാം. അതും വെളളനാട് ഉണ്ടായില്ല. മയക്കുവെടി വയ്ക്കുന്ന ഉദ്യോഗസ്ഥന്‍ ജീവിയെ സമയമെടുത്ത് നിരീക്ഷിക്കണമെന്ന നിയമവും ലംഘിച്ചുവെന്നാണ് റിപ്പോർട്ട്.