പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജമ്മു കശ്‌മീർ മുൻ ഗവർണർ സത്യപാൽ മാലിക്. പുൽവാമ ആക്രമണത്തിനു കാരണം സുരക്ഷാ വീഴ്ചയാണെന്നും ഇക്കാര്യത്തിൽ മൗനം പാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നിര്‍ദേശിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി 'ദ വയര്‍' ന്യൂസ് പോര്‍ട്ടലില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ അദ്ദേഹം നടത്തിയിരിക്കുന്നത്.
'പുൽവാമ ആക്രമണം സുരക്ഷാ വീഴ്ച മൂലം സംഭവിച്ചതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചതാണ്. ജവാന്മാരെ കൊണ്ടുപോകാന്‍ സിആര്‍പിഎഫ് വിമാനം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഒന്നും ചെവികൊണ്ടില്ല. ജവാന്മാരെ കൊണ്ടുപോകാന്‍ വെറും അഞ്ചു വിമാനങ്ങള്‍ മതിയായിരുന്നു. അത്രയും ജവാന്മാരെ റോഡ് മാര്‍ഗ്ഗം കൊണ്ടുപോകുന്നതിലെ അപകടം ചൂണ്ടിക്കാട്ടിയും വിമാനങ്ങള്‍ ആവശ്യപ്പെട്ടും മന്ത്രാലയത്തെ സമീപിച്ചു. മറുപടി ഉണ്ടായില്ല. പിന്നീട്, ഭീകരാക്രമണം നടന്ന അന്ന്, ഉത്തരാഘണ്ടിലെ കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിനു പുറത്തുവച്ച് പ്രധാനമന്ത്രി മോദിയെ നേരില്‍ കണ്ടു. നമുക്ക് വീഴ്ചപറ്റിയെന്നു പറഞ്ഞു. എന്നാല്‍ ഒരക്ഷരം മിണ്ടിപ്പോകരുത് എന്നായിരുന്നു മറുപടി. ഭീകരാക്രമണം നടത്തിയത് പാക്കിസ്ഥാന്‍ ആണെന്നാണ് പറയേണ്ടതെന്നും പറഞ്ഞു. അജിത് ഡോവലും ഇതേ കാര്യം ആവര്‍ത്തിച്ചു. ജവാന്മാര്‍ സഞ്ചരിക്കുന്ന പ്രധാന പാതയിലേക്കുള്ള ലിങ്ക് റോഡുകള്‍ പോലും ബ്ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല. നൂറു ശതമാനവും അത് സുരക്ഷാ വീഴ്ചമൂലം ഉണ്ടായ ദുരന്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. 300 കിലോയോളം തൂക്കംവരുന്ന സ്ഫോടക വസ്തുക്കള്‍ കുത്തിനിറച്ച കാര്‍ സമീപ ഗ്രാമങ്ങളില്‍തന്നെ ഉണ്ടായിരുന്നിരിക്കണം, എന്നാല്‍ ഒരു പരിശോധനയിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതൊക്കെ ആരുടെ വീഴ്ചയാണ്' - എന്നാണ് സത്യപാൽ മാലിക് പറയുന്നത്.
2019 ഫെബ്രുവരി 14നാണ് ജമ്മു കശ്‌മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോറയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ 49 ജവാന്മാർക്ക് ജീവൻ നഷ്ടമായത്. ഏകദേശം 2500 ഓളം വരുന്ന കേന്ദ്ര റിസർവ്വ് പോലീസ് സേനയിലെ സൈനികരായിരുന്നു പുല്‍വാമ വഴി ആദിവസം പോയിരുന്നത്.