ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ക്രിയേറ്റീവ് പൊളിറ്റിക്സിന് കോൺഗ്രസ്സിന്റെ "ചരിത്രപരമായ സംഭാവനകൾ'
സതീശൻ വക: ക്രിയേറ്റീവ് ആയ രാഷ്ട്രീയത്തിന്റെ ഉടമയായിരിക്കുമെന്ന് പറഞ്ഞു കൊണ്ടാണ് പ്രതിപക്ഷ നേതൃ സ്ഥാനം ശ്രീ വി ഡി സതീശൻ ഏറ്റെടുത്തത്. മുൻ പ്രതിപക്ഷ നേതാവ് ക്രിയാത്മകമായിരുന്നില്ലെന്നും ആവശ്യമായ കാര്യങ്ങൾക്ക് മാത്രമേ ഭരണപക്ഷത്തെ വിമർശിക്കുകയുള്ളൂ എന്നായിരുന്നു ആ ഘട്ടത്തിൽ വി ഡി സതീശൻ പറഞ്ഞുവച്ചത്. എന്നാൽ വാക്കും പ്രവർത്തിയും തമ്മിൽ പൊരുത്തം ഉണ്ടാവില്ലെന്ന വളരെ മോശപ്പെട്ട രീതിയാണ് പ്രതിപക്ഷ നേതാവായ ശ്രീ വി.ഡി സതീശനിലൂടെ കേരളം ഇപ്പോൾ കാണുന്നത്. ആരോഗ്യപരമായ ചർച്ചകളും ഭരണഘടനാപരമായ സംവാദങ്ങളും നടത്തേണ്ട പ്രതിപക്ഷ നേതാവ്, മന്ത്രിമാരെ വ്യക്തിപരമായി അധിക്ഷേപിച്ച് തലക്കെട്ടുകൾ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. മന്ത്രിമാരായ ശ്രീമതി വീണാ ജോർജിനെയും മുഹമ്മദ് റിയാസിനെയും വി. ശിവൻകുട്ടിയെയും വ്യക്തിപരമായി അധിക്ഷേപിച്ചാണ് പ്രതിപക്ഷ നേതാവ് തന്റെയുള്ളിലെ അരോചകമായ അസഹിഷ്ണുത വെളിപ്പെടുത്തുന്നത്.
സുധാകരൻ വക: കെ സുധാകരൻ കെ പി സി സി പ്രസിഡന്റു ആണ്. പല മഹാരഥന്മാരും ഇരുന്ന കസേര. കേരള രാഷ്ട്രീയത്തെ സ്വാധീനിച്ച നിരവധി പ്രസ്താവനകൾ ചരിത്രത്തിലുടനീളം കെ പി സി സി അധ്യക്ഷന്മാരിൽ നിന്നും കാണാനാകും. ഇപ്പോഴോ ?? സുധാകരൻ പറയുന്നത് എത്രമേൽ നിന്ദ്യവും അരോചകവുമായ പ്രസ്താവനകളാണ്.
ഇന്നലെ സുധാകരൻ നടത്തിയ പരാമർശത്തിന്റെ സന്ദേശമെന്താണ്. അത്രയേറെ അധിക്ഷേപകരവും സംസ്ക്കാര ശൂന്യവുമായ പ്രസ്താവന കേരളത്തിൽ കോൺഗ്രസ്സ് നേതാക്കളിൽ നിന്നല്ലാതെ മറ്റാരിൽ നിന്നും കേൾക്കാനാകില്ല. സുധാകരൻ ഇരിക്കുന്ന പദവിയിൽ മാത്രമല്ല ആരും പറയാൻ പാടില്ലാത്ത വിവര ശൂന്യമായ പ്രയോഗങ്ങളാണ് ആവർത്തിക്കുന്നത്.
കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ കുറിച്ച് വി ഡി സതീശനും സുധാകരനും നടത്തുന്ന അധിക്ഷേപങ്ങൾ ഇരുവരുടെയും പദവികൾക്ക് അല്പം പോലും യോജിക്കുന്നതല്ല. ഒരു വശത്ത് സിപിഐഎം മുന്നോട്ടുവയ്ക്കുന്ന സംഘപരിവാർ വിരുദ്ധ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി സംസാരിക്കുമ്പോൾ അതിന് രാഷ്ട്രീയ മറുപടി പറയാതെ വ്യക്തിപരമായി അധിക്ഷേപങ്ങൾ ചൊരിയുക എന്നതാണ് പ്രതിപക്ഷ രീതി.
സഭയിൽ മുഖ്യമന്ത്രിക്ക് നേരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉണ്ടാകുമ്പോൾ അതിൽ പറയുന്ന ശരികേട് ചൂണ്ടിക്കാട്ടുക എന്നത് മന്ത്രിമാരുടെയും എംഎൽഎമാരുടെയും ഉത്തരവാദിത്വമാണ്. അത്തരത്തിൽ തെറ്റ് ചൂണ്ടിക്കാണിക്കുന്നവർക്കെതിരെ പോലും വ്യക്തിപരമായ അധിക്ഷേപം നടത്തി അവരെ നിശബ്ദരാക്കാനാണ് പ്രതിപക്ഷ നേതാവ് ഇപ്പോൾ ശ്രമിക്കുന്നത്. എന്നാൽ അത്തരം തന്ത്രങ്ങൾ ഒന്നും കേരളത്തിൽ വിലപ്പോകില്ലെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചറിയണം. ഒരുപക്ഷേ അദ്ദേഹം പ്രവർത്തിക്കുന്ന പാർട്ടിയിൽ ശീലിച്ചു വന്ന സ്വഭാവത്തിന്റെ സവിശേഷത ആയിരിക്കാം.
എന്നാൽ ഇത്തരം പരാമർശങ്ങളെ അവജ്ഞയോടെ തള്ളിയ ചരിത്രമാണ് കേരള രാഷ്ട്രീയത്തിനുള്ളതെന്ന് പ്രതിപക്ഷ നേതാവിനെ ഓർമിപ്പിക്കുന്നു. ശ്രീ വി ഡി സതീശന്റെ യും സുധാകരന്റെയും രാഷ്ട്രീയ സർവകലാശാലയിൽ നിന്ന് അഭ്യാസം പഠിച്ചിറങ്ങുന്ന ചില യുവ കോൺഗ്രസുകാർ കൂടി പ്രതിപക്ഷനേതാവിന്റെ പാത പിന്തുടരുന്നുണ്ട്. സകലതിനോടും പരമ പുച്ഛമാണിവർക്ക്. ഈ നാട് ഇവരുടെ രാഷ്ട്രീയ അല്പത്തരത്തിന് ഒപ്പം നിൽക്കുന്നവരല്ലെന്ന് അധികം വൈകാതെ വി ഡി സതീശനും,സുധാകരനും ഇരുവരുടെയും ഈ സ്തുതിപാഠക സംഘത്തിനും മനസ്സിലാകും.