ചൈനയിൽ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 132 ആയി. 1459 പേര്‍ക്കുകൂടി കൊറോണ വൈറസ് ചൈനീസ് ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 5974 ആയി. ഇതിൽ 1,239 പേരുടെ നില ഗുരുതരമാണെന്നും അധികൃതർ വ്യക്തമാക്കി.
ചൈനയിലെ വുഹാന് സമീപത്തെ ഹുബൈ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ പേർ (125) കൊറോണ വൈറസ് ബാധമൂലം മരിച്ചത്. പ്രദേശത്തെ 3,554 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധയില്‍ ഇന്ത്യയിലും അതീവ ജാഗ്രത തുടരുകയാണ്. ബെംഗളൂരുവില്‍ നാല് പേര്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ 8 ദിവസത്തിനിടെ 3275 പേരെ ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തെര്‍മല്‍ സ്ക്രീനിംഗിന് വിധേയരാക്കി. ചൊവ്വാഴ്ച മാത്രം 224 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. പരിശോധനയില്‍ ഒരാള്‍ക്ക് പോലും വൈറസ് ബാധയുള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ വുഹാനിൽ നിന്നും ഹുബെ പ്രവിശ്യയിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഫ്രാൻസ്, ദക്ഷിണ കൊറിയ, കാനഡ, ബ്രിട്ടൻ, തുടങ്ങിയ രാജ്യങ്ങളും ഉടന്‍തന്നെ വുഹാനില്‍നിന്നും തങ്ങളുടെ പൌരന്മാരെ തിരിച്ചുവിളിച്ചേക്കും. മലേഷ്യയിലും ജര്‍മ്മനിയിലും മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. തായ്ലാന്‍ഡില്‍ ആറു പേരില്‍കൂടെ രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.