ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഹിന്ദി പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇന്ത്യയെ ഹിന്ദ്യയാക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും എല്ലാ ഭാഷകളെയും ഔദ്യോഗിക ഭാഷയായി അംഗീകരിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഹിന്ദി ദേശീയ ഭാഷയോ ഔദ്യോഗിക ഭാഷയോയല്ല. ഹിന്ദി ദിനത്തിന് പകരം നമ്മൾ ഇന്ത്യൻ ഭാഷാ ദിനമാണ് ആഘോഷിക്കേണ്ടത്. ഹിന്ദിയും സംസ്‌കൃതവും മാത്രമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഹിന്ദി ഭാഷയുടെ വളര്‍ച്ചക്ക് വേണ്ടി പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എല്ലാ ഭാഷയുടെയും വളര്‍ച്ചക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രാദേശിക ഭാഷകളുടെ എതിരാളിയല്ല ഹിന്ദി, മറിച്ച് ഒരു സുഹൃത്താണെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഹിന്ദിയും ഗുജറാത്തിയും തമിഴും മറാത്തിയും തമ്മില്‍ മത്സരമാണെന്ന് ചിലർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു. ഹിന്ദിക്ക് രാജ്യത്തെ മറ്റൊരു ഭാഷയോടും മത്സരിക്കാനാവില്ല. ഹിന്ദി രാജ്യത്തെ എല്ലാ ഭാഷകളുടേയും സുഹൃത്താണെന്ന് നിങ്ങൾ മനസ്സിലാക്കണമെന്നാണ് ഹിന്ദി ദിനത്തിൽ സൂറത്തിൽ നടന്ന അഖിലേന്ത്യാ ഔദ്യോഗിക ഭാഷാ സമ്മേളനത്തിൽ അമിത് ഷാ പറഞ്ഞത്. ഇതിനെതിരെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം.