റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട്. ഖനി അഴിമതി കേസില്‍ ഹേമന്ത് സോറന്‍റെ നിയമസഭാഗത്വം റദ്ദാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഗവർണർക്ക് റിപ്പോർട്ട് നല്‍കി. നിയമസഭാംഗത്വം റദ്ദാകുന്ന സാഹചര്യത്തില്‍ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സോറൻ 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 9 എ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
മുഖ്യമന്ത്രിയായിരിക്കെ ഹേമന്ത് സോറൻ സ്വന്തം നിലയ്ക്ക് ഖനി അനുമതി നേടിയെടുത്തുവെന്ന് ബിജെപി പരാതി നല്‍കിയിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ 9 എയുടെ ലംഘനമാണ് നടന്നതെന്നും അതിനാല്‍ ഹേമന്ത് സോറന്‍റെ നിയമസഭാംഗത്വം റദ്ദാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ഗവർണർ രമേഷ് ഭായിസ് അഭിപ്രായം തേടിയതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോര്‍ട്ട് നല്‍കിയത്. കമ്മിഷന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗത്തെ അയോഗ്യനാക്കുന്നതില്‍ തീരുമാനമെടുക്കാം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ല. ബിജെപിയും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളുമാണ് തനിക്കെതിരെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ക്ക് സീല്‍ ചെയ്ത കവറിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. പിന്നെയെങ്ങനെയാണ് റിപ്പോര്‍ട്ടിലുള്ള കാര്യങ്ങള്‍ ബിജെപി അറിയുക- ഹേമന്ത് സോറന്‍ ചോദിച്ചു. ജെഎംഎം-കോണ്‍ഗ്രസ് മഹാസഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് വേഗം കൂട്ടുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമെന്നാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയര്‍ന്നുവരുന്ന പ്രധാന വിമര്‍ശനം.
അതേസമയം, ഏത് ഘട്ടത്തിലും സംസ്ഥാനം ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം മുന്നണിക്കുണ്ടെന്നും സര്‍ക്കാരിനെ താഴെയിറക്കാന്‍ സാധിക്കില്ലെന്നും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ആലംഗീർ ആലം പറഞ്ഞു. താൻ മുഖ്യമന്ത്രിയെ കണ്ടുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഹേമന്ത് സോറിന് ലഭിച്ചിട്ടില്ലെന്നും ആലംഗീർ ആലം പറഞ്ഞു. നിലവില്‍ 81 അംഗ നിയമസഭയില്‍ 51 എംഎല്‍എമാരാണ് സർക്കാര്‍ രൂപികരിച്ച ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിനുള്ളത്. പ്രതിപക്ഷ പാര്‍ട്ടിയായ എന്‍ ഡി എക്ക് 30 എം എല്‍ എമാരാണുള്ളത്. ഈ സാഹചര്യത്തില്‍ ഭരണപക്ഷത്തുള്ള എം എല്‍ എമാരെ എന്‍ ഡി എയിലേക്ക് കൊണ്ടുവന്നാല്‍ ജാര്‍ഖണ്ഡിലെ ഭരണം മാറിമറിയും.