ഇടുക്കി: ജാതി നോക്കിയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതെന്ന ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി സി പി എം നേതാവ് എം എം മണി. സംവരണ സീറ്റായതുകൊണ്ടാണ് ജാതി നോക്കിയത്. എസ് സി വിഭാഗക്കാരനായതുകൊണ്ടാണ് രാജേന്ദ്രന്‍ എം എല്‍ എ ആയതെന്നും അദ്ദേഹം ജാതി രാഷ്ട്രീയത്തിന്റെ വക്താവാണെന്നും എം എം മണി പറഞ്ഞു. 'റിസര്‍വ്വേഷന്‍ എന്നുപറഞ്ഞാല്‍ ജാതി നോക്കുകയല്ലേ. സീറ്റ് എസ് സി വിഭാഗത്തിലുളളവര്‍ക്കല്ലേ നല്‍കൂ. അപ്പോ ജാതി നോക്കണമല്ലോ. എസ് രാജേന്ദ്രന്‍ മൂന്ന് തവണ എം എല്‍ എ ആയി ഞെളിഞ്ഞ് നടന്നത് ബ്രാഹ്മണ സ്ഥാനാര്‍ത്ഥി ആയതുകൊണ്ടല്ലല്ലോ? വരദനും എ കെ മാണിയും സുന്ദരമാണിക്യവും ചുമതലകളിലെത്തിയതും ജാതികൊണ്ടാണ്. പത്രസമ്മേളനം നടത്തിയാല്‍ പാര്‍ട്ടിക്ക് ഇനിയും പറയേണ്ടിവരും'- എം എം മണി പറഞ്ഞു.
താന്‍ ജാതി പറഞ്ഞ് വോട്ട് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയോ ജാതീയമായ വേര്‍തിരിവ് കാണിക്കുകയോ ചെയ്തിട്ടില്ലെന്നും പാര്‍ട്ടിയാണ് ജാതി നോക്കി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്നുമാണ് എസ് രാജേന്ദ്രന്‍ പറഞ്ഞത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു എസ് രാജേന്ദ്രന്‍റെ ആരോപണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദേവികുളത്തെ ഇടത് മുന്നണി സ്ഥാനാർത്ഥി എ രാജയെ പരാജയപ്പെടുത്താൻ എസ് രാജേന്ദ്രൻ ശ്രമിച്ചുവെന്നും, ജയിപ്പിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ലെന്നും പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എസ് രാജേന്ദ്രനെതിരെ ജില്ലാ നേതൃത്വം പരാതി നല്‍കിയത്. ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാന്‍ എസ് രാജേന്ദ്രൻ തയ്യാറാകാത്തതും സസ്പെന്‍ഷനിലേക്ക് വഴിവെച്ചു.
സസ്പെന്‍ഷനു പിന്നാലെ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിച്ചുവെന്നും മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ലെന്നും എസ് രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. എന്താണ് പാര്‍ട്ടിയെന്നും രാഷ്ട്രീയ പ്രവര്‍ത്തനമെന്നും അറിയാത്ത കാലത്താണ് സിപിഎമ്മില്‍ ചേര്‍ന്നത്. അതിനാല്‍ മറ്റ് പാര്‍ട്ടികളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. വേറെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്ക് യോജിച്ചുപോകാന്‍ സാധിക്കില്ലെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. മൂന്നാറിലെ പ്രാദേശിക നേതാക്കളാണ് തനിക്കെതിരായ പ്രചാരണങ്ങള്‍ നടത്തിയതെന്നും പുറത്താക്കൽ നടപടി താൻ പ്രതീക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.