ഗാന്ധിജയന്തി, രക്തസാക്ഷിദിനം എന്നിവയില്‍ ഗാന്ധിയുടെ ചിത്രത്തിലേക്ക് വെടിയുതിര്‍ക്കുക, ഗാന്ധിയെ ഇകഴ്ത്തിപ്പറയുക തുടങ്ങിയവയൊക്കെ തുടങ്ങിയത്, കോര്‍പ്പറേറ്റ്കാല ഹിന്ദുത്വയാണ് എന്ന് കരുതുന്നവര്‍ക്ക് മുന്നിലേക്കാണ് അന്തരിച്ച കവി ഒ എന്‍ വി കുറിപ്പിന്റെ അനുഭവം എത്തുന്നത്. 1991 ഫെബ്രുവരി 10 ന് കലാകൗമുദിയില്‍ വന്ന ഒ എന്‍ വിയുടെ അനുഭവക്കുറിപ്പില്‍ നിന്ന്
'ഗാന്ധിജി വെടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മൂന്‍പ് തിരുവനന്തപുരം തൈക്കാട് മൈതാനിയില്‍ RSS ന്റെ ഒരു യോഗം നടക്കുന്നു. ഗുരുജി ഗോള്‍വാള്‍ക്കര്‍ ആണ് പ്രഭാഷകന്‍. ദേശീയ ഐക്യത്തേയും സ്വാതന്ത്ര്യത്തേയും കുറിച്ച് അദ്ദേഹം എന്ത് പറയുന്നു എന്ന് കേള്‍ക്കാന്‍ കോളേജില്‍ നിന്ന് ഞാനുള്‍പ്പെടെ ഒരു ചെറിയ സംഘം തൈക്കാട്ടേക്ക് പോയി.
ഗോള്‍വാക്കര്‍ അതിനിശിതമായി ഗാന്ധിജിയെ വിമര്‍ശിച്ച് സംസാരിക്കുന്നു. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ മലയാറ്റൂരും കരുനാഗപ്പള്ളി കാര്‍ത്തികേയനും യോഗാനന്തരം ചില ചോദ്യങ്ങള്‍ ഗോള്‍വാക്കറോട് ചോദിച്ചു ‘ശാന്തമായി മറുപടി പറയുന്നതിന് പകരം അയാള്‍ ഞങ്ങളെ തല്ലാന്‍ മൗനാനുവാദം നല്‍കുകയാണ് ഉണ്ടായത്. യോഗത്തിലുണ്ടായിരുന്നവര്‍ ഞങ്ങളെ തല്ലാന്‍ തുടങ്ങി. ഞങ്ങളും തിരിച്ചവരെ തല്ലി. രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം കോളേജില്‍ നിന്ന് ഹോസ്റ്റലില്‍ എത്തിയപ്പോഴാണ് ഗാന്ധിജി വെടിയേറ്റു മരിച്ച വിവരം അറിയുന്നത്.
കനത്ത ദു:ഖത്തോടെ തൈക്കാട് മൈതാനത്തിന് സമീപത്തുകൂടെ ഞങ്ങള്‍ നടന്ന് പോകുമ്പോള്‍ അതിനടുത്ത് ഒരു RSS കാരന്റെ വീട്ടില്‍ മധുര പലഹാരം വിതരണം ചെയ്യുന്നത് കണ്ട് അക്രമണത്തിന് തുനിഞ്ഞ ഞങ്ങളെ വരദരാജന്‍ നായര്‍ സമാധാനിപ്പിച്ച് കറുത്ത ബാഡ്ജ് ധരിപ്പിച്ച് ഒരു മൗന ജാഥയാക്കി മാറ്റി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും ഗോള്‍വാക്കറുടെ പ്രസംഗവും മധുരപലഹാര വിതരണവും എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി അവശേഷിക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക