സൗദി അറേബ്യയിൽ നിരീക്ഷണത്തിലുള്ള മലയാളി നേഴ്സുമാർക്ക് കോറോണ വൈറസ് ബാധയില്ല. സൗദി അൽ അസീർ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളവർക്കാണ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ജിദ്ദ കോൺസുലേറ്റാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. വൈറസ് ബാധയുള്ള ഏറ്റുമാനൂർ സ്വദേശിനിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും കോൺസുലേറ്റ് അറിയിച്ചു.
30 ഓളം നേഴ്സുമാർക്കാണ് രോഗം ബാധിച്ചെന്ന് സംശയമുണ്ടായിരുന്നത്. തുടർന്ന് ഇവരെ നിരീക്ഷണത്തിനായി പ്രത്യേക മുറിയിലേക്ക് മാറ്റുകയായിരുന്നു. കൊറോണ വൈറസ് ബാധിച്ച ഫിലിപ്പൈൻസ് സ്വദേശിയെ ചികിത്സിച്ച നേഴ്സിനാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി ഇടപെട്ട 30 പേരെയാണ് നിരീക്ഷണത്തിനായി മാറ്റിയത്. ഇവരുടെ സ്രവം കഴിഞ്ഞ ദിവസം പരിശോധനക്ക് അയച്ചിരുന്നു. പരിശോധനയിലാണ് ഇവർക്ക് രോഗമില്ലെന്ന് കണ്ടെത്തിയത്. ഇവരെ പരിശോധിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്ന് ആരോപണം ഉണ്ടായിരുന്നു. നിരീക്ഷണത്തിലുള്ള നേഴ്സുമാർക്ക് മതിയായ ചികിത്സയോ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് നേഴ്സുമാർ ഇന്ത്യൻ എംബസിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് ഇന്ത്യൻ എംബസി ജിദ്ദ കോൺസുലേറ്റും വിഷയത്തിൽ ഇടപെട്ടത്.
കേരളത്തിൽ കൊറോണ വൈറസ് രോഗബാധ സംശയിക്കുന്ന രണ്ട് പേരെ നിരീക്ഷണത്തിലാക്കി. തിരുവനന്തപുരം, എറണാകുളം സ്വദേശികളാണ് നിരീക്ഷണത്തിലുള്ളത്. അതേസമയം അശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ അറിയിച്ചു
മധ്യ ചൈനീസ് നഗരമായ വുഹാനിൽ പടര്‍ന്നു പിടിച്ച കൊറോണാ വൈറസ് ഏതാനും ദിവസത്തിനുള്ളില്‍ 139 പേരില്‍കൂടി സ്ഥിരീകരിച്ചിരുന്നു. വുഹാൻ നഗരത്തിനു പുറമേ ബീജിംഗ്, ഷെൻസെൻ നഗരങ്ങളിലാണ് പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 200 കവിഞ്ഞു. വൈറസ് ബാധിച്ച മൂന്ന് പേർ ശ്വാസകോശ സംബന്ധമായ അസുഖം മൂലം മരിച്ചു. പരിശോധന വർദ്ധിപ്പിച്ചതോടെയാണ് കേസുകളുടെ എണ്ണം ഉയർന്നതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് പുതിയ തരം കൊറോണ വൈറസ് വുഹാനിൽ പ്രത്യക്ഷപ്പെട്ടത്. ചൈനക്ക് പുറത്ത് തായ്‌ലൻഡിലും ജപ്പാനിലും വൈറസിന്‍റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.