ലക്ഷദ്വീപ് വിഷയത്തിലെ സ്വന്തം അനുഭവങ്ങൾ പശ്ചാത്തലമാക്കി സിനിമ സംവിധാനം ചെയ്യുമെന്ന് ഐഷ സുൽത്താന. അനുഭവിച്ചത് സിനിമയാക്കുമ്പോള്‍ താന്‍ കടന്നുപോയ പ്രതിസന്ധികളും മാനസികാവസ്ഥയും ആളുകള്‍ക്ക് വ്യക്തമായി മനസ്സിലാകുമെന്നും അവര്‍ പറഞ്ഞു. 'മനോരമ ന്യൂസിന്‍റെ നേരേ ചോവ്വെയില്‍' സംസാരിക്കുകയായിരുന്നു ഐഷ.
തീവ്രവാദിയാക്കാൻ ശ്രമിച്ചാൽ മിണ്ടാതിരിക്കില്ലെന്ന് പറഞ്ഞ ഐഷ, മറ്റു രാജ്യങ്ങളുമായി ബന്ധമുണ്ടെന്നും അവിടെനിന്നു പണം വരുന്നുണ്ടെന്നും സ്ഥാപിക്കാനുള്ള ശ്രമമാണു തന്നെ ചോദ്യം ചെയ്തതിലൂടെ പൊലീസ് നടത്തിയതെന്നും പറഞ്ഞു.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനു തനി ബിസിനസ് താൽപര്യങ്ങളാണ്. മറ്റ് എവിടെയോ പരീക്ഷിച്ച മാതൃക ദ്വീപിൽ കോപ്പി പേസ്റ്റ് ചെയ്യാനാണ് അദ്ദേഹം ശ്രമിക്കുന്നത്. സ്വന്തം മകന്റെയും കുടുംബത്തിന്റെയും ബിസിനസ് താൽപര്യങ്ങളാണ് അദ്ദേഹത്തിന്റെ പ്രേരണയെന്നും അവര്‍ ആരോപിച്ചു.
ബിജെപിക്കെതിരായ പോരാട്ടത്തില്‍ ദ്വീപുകാരും മോശമല്ലെന്നും തങ്ങളും കരുത്തരായ ആള്‍ക്കാര്‍ തന്നെയാണെന്നും ഐഷ പറഞ്ഞു. നേരത്തേ, ബിജെപിക്കാരുടെ ചില നിലപാടും കരടുകളും കാണുമ്പോള്‍ അയ്യോ ഇവരെന്താ ഇങ്ങനെ, വിദ്യാഭ്യാസമൊന്നുമില്ലേ എന്നുവരെ തോന്നി പോകുമെന്നും ഐഷ പരിഹസിച്ചിരുന്നു.