കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ ഭരണ പരിഷ്ക്കാരങ്ങൾക്ക് തിരിച്ചടി. രണ്ട് വിവാദ ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവിനും കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിൽ നിന്നും ചിക്കനും ബീഫും ഒഴിവാക്കണം എന്നുള്ള തീരുമാനത്തിനുമാണ് ഹൈക്കോടതിയുടെ സ്റ്റേ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിറേതാണ് നടപടി. ദ്വീപ് സ്വദേശിയായ സ്വദേശി അജ്മൽ അഹമ്മദിന്റെ പൊതു താൽപര്യ ഹർജിയിൽ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷൻ ആയ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സ്റ്റേയുടെ കാലാവധി.
കഴിഞ്ഞ ഡിസംബറിലാണ് പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്. പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിക്കുന്നതെന്ന് ചുമതലയേറ്റത് മുതല്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു. കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്. ലക്ഷദ്വീപിലെ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ നിലവില്‍ കേരള ഹൈക്കോടതിയില്‍ നിരവധി ഹര്ജികളുണ്ട്. അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരേയുള്ള സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ഭാഗമായുള്ള നിയമനടപടികളും കേരള ഹൈക്കോടതിയിലേക്ക് വരാനിരിക്കുകയാണ്.
ഇതിനിടെ കഴിഞ്ഞ ദിവസം ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ നീക്കം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടം കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ലക്ഷദ്വീപിന്റെ നിയമ അധികാരപരിധി കേരള ഹൈക്കോടതിയില്‍ നിന്ന് മാറ്റില്ലെന്ന് കളക്ടര്‍ അഷ്കര്‍ അലി വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിട്ടില്ലെന്ന് കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റാണ് കേന്ദ്രഭരണ പ്രദേശങ്ങള്‍ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് വരുന്നതെന്ന് നിശ്ചയിക്കുന്നത്. ഇതുപ്രകാരം നിലവില്‍ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ലക്ഷദ്വീപുമായി ബന്ധപ്പെട്ട നിയമനടപടികള്‍ നടക്കുന്നത്.