കവരത്തി: ലോക് ഡൗണിന്‍റെ ലക്ഷദ്വീപിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്യേണ്ട ആവശ്യമില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം. ദ്വീപില്‍ ഭക്ഷ്യ പ്രതിസന്ധിയുണ്ടെന്ന ആരോപണം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അഡ്മിനിസ്ട്രേറ്റർ നിഷേധിച്ചു. ദ്വീപിലാരും പട്ടിണികിടക്കുന്നില്ലെന്നും, 39 ന്യായവില ഷോപ്പുകൾ തുറക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തെ മാതൃകയാക്കി ലക്ഷദ്വീപുകാർക്ക് അടിയന്തരമായി ഭക്ഷ്യ കിറ്റ് നൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് വഖഫ് ബോർഡ് അംഗം കെ.കെ. നാസിഹാണ് കോടതിയ സമീപിച്ചത്.
ഗതാഗത സംവിധാനത്തില്‍ സബ്സിഡി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ, ദ്വീപിൽ ചികിൽസയും വിദ്യാഭ്യാസവും സൗജന്യമാണ്, പ്രതിസന്ധിക്കിടയിലും ഉപജീവന മാർഗങ്ങള്‍ക്ക് തടസമില്ലെന്നും കളക്ടർ എസ് അഷ്കർ അലി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ദിവസവും മൂന്നു മണിക്കൂർ തുറക്കുന്നുണ്ട്. പ്രസക്തിയില്ലാത്ത ഹർജി തളളണമെന്ന് അഡ്മിനിസ്ട്രേറ്റർ കോടതിയോട് അഭ്യർത്ഥിച്ചു.
ഇതിനിടെ ദ്വീപിലെ ഭരണ പരിഷ്കാരങ്ങൾക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. കൊച്ചിയിൽ നടന്ന ധർണ എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു.