വിവാദങ്ങള്‍ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് ദ്വീപിലെത്തുന്നു. ഉച്ചക്ക് 1.30-ഓടെ അഗത്തി വിമാനത്താവളത്തിലെത്തും. ഇന്ന് ഉച്ചയോടെ ആരംഭിക്കുന്ന ദ്വീപിലെ പര്യടന പരിപാടി ഈ മാസം 20 വരെ നീണ്ടുനില്‍ക്കും.
വിവാദ നിയമങ്ങള്‍ക്കും പരിഷ്കരണങ്ങള്‍ക്കുമെതിരെ ദ്വീപ് ജനത പ്രതിഷേധം ആരംഭിച്ച ശേഷം ആദ്യമായാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തുന്നത്. എന്നാല്‍ പ്രഫുല്‍ പട്ടേലിന്‍റെ പരിപാടികളില്‍ പൊതുജനങ്ങളോ ജനപ്രതിനിധികളോ പങ്കെടുക്കരുതെന്നാണ് സേവ് ലക്ഷദ്വീപ് ഫോറം ആവശ്യപ്പെട്ടത്. പ്രതിഷേധ പരിപാടികള്‍ വീടുകളില്‍ തന്നെ നടക്കും.
ആഘോഷ പൂര്‍വം അഡ്മിനിസ്ട്രേറ്റര്‍മാരെ വരവേറ്റിരുന്ന ദ്വീപിലെ ജനങ്ങള്‍ ഇന്ന് കരിദിനമാചരിച്ചാണ് പ്രഫുല്‍ പട്ടേലിനെ വരവേല്‍ക്കുന്നത്. വീടുകള്‍ തോറും കരിങ്കൊടി ഉയരും. കറുത്ത ബാഡ്ജും മാസ്കും ധരിച്ച് പ്രതിഷേധമറിയിക്കും. സാമൂഹിക മാധ്യമങ്ങള്‍ വഴി ഈ പ്രതിഷേധം ലോകത്തെ അറിയിക്കാനും സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നല്‍കാനും സേവ് ലക്ഷദ്വീപ് ഫോറം ശ്രമിക്കുന്നുണ്ട്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള പ്രഫുല്‍ ഖോഡയുടെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. എന്നാൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത സമരങ്ങൾക്കായിരിക്കും ദ്വീപ് സാക്ഷിയാകുക. ഇതുവരെ പ്രഖ്യാപിച്ച ഉത്തരവുകളില്‍ മത്സ്യതൊഴിലാളി ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ഉത്തരവ് മാത്രമാണ് പ്രതിഷേധം കണക്കിലെടുത്ത് പിന്‍വലിച്ചത്. മറ്റു തീരുമാനങ്ങളുമായി ഭരണകൂടം മുന്നോട്ട് പോവുകയാണ്.
അതേസമയം, ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം പൂർണ്ണമായി മംഗലാപുരത്തേക്ക് മാറ്റുകയാണ്. ബേപ്പൂരിലെ ഉന്നത ഉദ്യോഗസ്ഥനെയടക്കം ആറ് പേരെ മംഗലാപുരം തുറമുഖത്തെ നോഡൽ ഓഫീസറാക്കി മാറ്റി നിയമിച്ചു. മംഗലാപുരം വഴി ചരക്ക് നീക്കം തുടങ്ങുന്നത് സമയലാഭവും പണലാഭവും ഉണ്ടാക്കുമെന്നാണ് ഭരണകൂടം പറയുന്നത്. എന്നാൽ കേരളവുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനുള്ള നീക്കമായാണ് ഈ നടപടിയെ ദ്വീപുകാര്‍ കാണുന്നത്.