കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരൻ കൊവിഡ് ബാധിച്ചു മരിച്ചു. ഇളയ സഹോദരൻ ആഷിം ബാനർജിയാണ് മരിച്ചത്. കൊവിഡ് ബാധിതനായതിനെ തുടർന്ന് അഷീം ബാനർജി കൊൽക്കത്തയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രി ചെയർമാൻ ഡോ. അലോക് റോയ് ആണ് മരണ വിവരം സ്ഥിരീകരിച്ചത്.
അതേസമയം, കൊവിഡ് രൂക്ഷമായതിനെ തുടർന്ന് ബംഗാളിൽ രണ്ടാഴ്ചത്തെ ലോക്ഡൗൺ ഏർപ്പെടുത്തി. മെയ് 16 മുതൽ 30 വരെയാണ് ലോക്ഡൗൺ. നാളെ രാവിലെ ആറ് മണി മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വരും.
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല. പൊതുഗതാഗതം ഉണ്ടാവില്ല. അവശ്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ മാത്രം പ്രവർത്തിക്കും. ഓട്ടോ-ടാക്സി സർവീസിനും നിയന്ത്രണമുണ്ടാകും. അവശ്യവസ്തുകൾ വിൽക്കുന്ന കടകൾ രാവിലെ ആറ് മുതൽ 10 മണി വരെ പ്രവർത്തിക്കും. ബാങ്കുകൾക്ക് 10 മുതൽ രണ്ട് വരെ തുറക്കും. പെട്രോൾ പമ്പുകൾ തുറക്കാൻ അനുമതിയുണ്ട്.
യാതൊരു വിധ കൂടിചേരലുകളും അനുവദിക്കില്ല. വിവാഹങ്ങളിൽ 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 20,846 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.