ഡല്‍ഹി: രാഷ്ട്രീയ ലോക്ദാള്‍ അധ്യക്ഷനും, മുന്‍ കേന്ദ്ര മന്ത്രിയുമായ അജിത് സിങ് അന്തരിച്ചു. കൊവിഡ് ബാധിച്ച അജിത് സിങ്നെ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏപ്രില്‍ 20നാണ് അജിത് സിങിന് രോഗം സ്ഥിരീകരിച്ചത്.
1979- 80 കാലഘട്ടത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ചൗധരി ചരൺസിങ്ങിന്‍റെ മകനാണ് അജിത് സിങ്. യുപിയിലെ ഭാഗ്പത്തിനെ പ്രതിനിധികരിച്ച് 7 തവണ ലോക്സഭയില്‍ എത്തിയിട്ടുണ്ട്. കൂടാതെ കേന്ദ്ര മന്ത്രി സഭയില്‍ കൃഷി,വ്യോമയാനം, ഭക്ഷ്യം, വ്യവസായം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അച്ഛന്‍റെ രാഷ്ട്രീയ പാരമ്പര്യം പിന്തുടരുന്നതിന് മുന്‍പ് അദ്ദേഹം 15 വര്‍ഷക്കാലം ഐടി മേഖലയില്‍ ജോലി ചെയ്തിരുന്നു.
ഐഐടി ഖരഗ്പൂറില്‍ നിന്ന് ബിരുദം നേടിയ അജിത് സിങ്, ഇല്ലിനോയി ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് ഉന്നത വിദ്യാഭ്യാസവും കരസ്തമാക്കി. 1986 ലാണ് ആദ്യമായി രാജ്യസഭയിലേക്ക് അജിത് സിംങ് തെരഞ്ഞെടുക്കപ്പെടുന്നത്. കോണ്‍ഗ്രസ്, ബിജെപി, സമാജ് വാദി പാര്‍ട്ടി എന്നിവക്കൊപ്പമെല്ലാം കക്ഷി ചേര്‍ന്നതായിരുന്നു അജിത് സിങിന്‍റെ രാഷ്ട്രീയ ജീവിതം.
വിപി സിങ് മത്രി സഭയില്‍ വ്യവസായ മന്ത്രിയായും, നരസിംഹ റാവു മന്ത്രി സഭയില്‍ ഭക്ഷ്യ മന്ത്രിയുമായിയുമായി അജിത് സിങ് സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1966ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചാണ് ആര്‍ജെഡി രൂപികരിച്ചത്. മെയ് 2003 വരെ എന്‍ഡിഎയുടെ ഭാഗമാവുകയും പിന്നീട് യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്‍റെ ഭാഗമാവുകയും ചെയ്തു.