ഡൽഹി: യുപിയിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റൻ സുപ്രീം കോടതിയുടെ ഉത്തരവ്. കാപ്പന് മെച്ചപ്പട്ട ചികിത്സ ലഭ്യമാക്കാനാണ് ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീം കോടതി നിർദ്ദേശിച്ചത്. യുപി സർക്കാറിന്റെ എതിർപ്പ് തള്ളിയാണ് സുപ്രീം കോടതി ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. കാപ്പനെ ഡൽഹിയിലേക്ക് മാറ്റാനുള്ള ആവശ്യത്തോട് സോളിസിറ്റർ ജനറൽ കടുത്ത എതിർപ്പാണ് പ്രകടിപ്പിച്ചത്. കാപ്പന് ഡൽഹിയിൽ വിദഗ്ദ ചികിത്സ ലഭ്യമാക്കണമെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമുള്ള കേരള പത്രപ്രവർത്തക യൂണിയന്റെ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
അതേസമയം കാപ്പന് ഇടക്കാല ജാമ്യം നൽകണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. കാപ്പന് അടിയന്തരമായി ചികിത്സ ലഭ്യമാക്കുകയാണ് ഈ ഘട്ടത്തിൽ വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചികിത്സക്ക് ശേഷം ബന്ധപ്പെട്ട കോടതിയിൽ ജാമ്യത്തിനായി അപേക്ഷിക്കാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. എയിംസിലോ റാം മനോഹർ ലോഹ്യ ആശുപത്രിയിലോ എത്തിച്ച് ചികിത്സ നൽകാനാണ് നിർദ്ദേശം. ഉത്തരവിന്റെ പശ്ചാത്തലത്തിൽ കാപ്പനായി പത്ര പ്രവർത്തക യൂണിയൻ സമർപ്പിച്ച ഹർജി കോടതി തീർപ്പാക്കി.
സിദ്ദിഖ് കാപ്പന്‍ കൊവിഡ് മുക്തനായെന്ന് ഉത്തര്‍പ്രദേശ് സർക്കാർ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. രോഗം ഭേദമായതിനാല്‍ സിദ്ദിഖ് കാപ്പനെ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റി. ഇത് സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറി സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സിദ്ദിഖ് കാപ്പന് മുറിവേറ്റിരുന്നതായി പറയുന്നുണ്ട് എന്നാല്‍ എങ്ങനെയാണ് മുറിവ് പറ്റിയതെന്ന് വ്യക്തമാക്കിയിട്ടില്ല. കാപ്പന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിദ്ദിഖ് കാപ്പന്റെ ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനവിരുദ്ധമാണെന്നായിരുന്നു യുപി സര്‍ക്കാരിന്റെ വാദം. സിദ്ദിഖ് കാപ്പന് മികച്ച ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുളള ഹര്‍ജി സുപ്രീംകോടതി പരിഗണിക്കവെയാണ് യുപി സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൊവിഡ് ബാധിച്ച് ആരോഗ്യനില മോശമായ നിലയിലാണ് സിദ്ദിഖ് കാപ്പനെ മധുരയിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്.
ആശുപത്രിയില്‍ കാപ്പന് മോശം ചികിത്സയാണ് ലഭിക്കുന്നത്, ആവശ്യത്തിന് ഭക്ഷണം പോലും നല്‍കാതെ കട്ടിലില്‍ കെട്ടിയിട്ടിരിക്കുകയാണെന്നും സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന ആരോപിച്ചിരുന്നു. ഹത്രാസിലെ കൂട്ട ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യാനായി യുപിയിൽ എത്തിയപ്പോഴാണ് കാപ്പനെ അറസ്റ്റ് ചെയ്തത്.