ഡല്‍ഹി: ഇന്ത്യൻ സേനയ്ക്ക് ശക്തിപകരാൻ മൂന്ന് റഫാൽ യുദ്ധവിമാനങ്ങള്‍ കൂടി ഇന്ത്യയില്‍ എത്തി. ഫ്രാന്‍സില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഇടക്ക് എവിടെയും ഇറക്കാതെ നേരിട്ടാണ് ഇന്ത്യയില്‍ എത്തിച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ റഫാൽ യുദ്ധവിമാനങ്ങള്‍ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.
നാലാമത്തെ ബാച്ച് റഫാൽ യുദ്ധ വിമാനങ്ങളാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. റഫാൽ ജെറ്റ് വിമാനങ്ങള്‍ക്ക് ഇന്ധനം നിറച്ചത് യുഎഇ വ്യോമസേനയാണ്. ഇത് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്‍റെ ശക്തമായ തെളിവ് കൂടിയാണെന്ന് ഇന്ത്യന്‍ വ്യോമസേന പറഞ്ഞു. ഫ്രാൻസിൽ നിന്ന് വാങ്ങുന്ന 36 റഫാൽ യുദ്ധവിമാനങ്ങളിൽ അഞ്ചെണ്ണം ജൂലൈ 29നാണ് ഇന്ത്യയിലെത്തിയത്.
2016 ല്‍ ആണ് 58,000 കോടി രൂപ മുടക്കി 36 റഫാൽ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി ഇന്ത്യ ഫ്രാന്‍സുമായി കരാറില്‍ ഒപ്പുവെച്ചത്. മീഡിയം മൾട്ടിറോൾ പോർവിമാനമാണ് ഫ്രാൻസിലെ ഡാസാൾട്ട് കമ്പനി വികസിപ്പിച്ചെടുത്ത റഫാൽ. അമേരിക്കയുടെ എഫ്-16, എഫ്-18, റഷ്യയുടെ മിഗ്-35, സ്വീഡന്റെ ഗ്രിപെൻ, യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്‌ത സംരംഭമായ യൂറോഫൈറ്റർ എന്നിവയോട് കിടപിടിക്കുന്ന യുദ്ധ വിമാനമാണ് ഇത്.