നേപ്പാളില്‍ വിനോദയാത്രക്ക് പോയ എട്ട് മലയാളികള്‍ മരിച്ചത് ശ്വാസംമുട്ടിയെന്ന് ആശുപത്രി അധികൃതര്‍. തിരുവനന്തപുരം ചെങ്കോട്ട്കോണം സ്വദേശി പ്രവീണ്‍ കൃഷ്ണനും ഭാര്യയും മൂന്ന് മക്കളും, കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിതും ഭാര്യയും കുഞ്ഞുമാണ് മരിച്ചത്. ദാമനിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ മരണം സംഭവിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാൻ നോർക്കയ്ക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. നോർക്ക അധികൃതർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
തിങ്കളാഴ്ച രാത്രി 9.30-ഓടെയാണ് 15 അംഗ സംഘം ദാമനിലെ റിസോര്‍ട്ടില്‍ എത്തിയത്. എല്ലാവരുംകൂടെ നാലുമുറികള്‍ ബുക്ക് ചെയ്തു. എട്ടുപേര്‍ ഒരു മുറിയില്‍ താമസിച്ചു. ബാക്കിയുള്ളവര്‍ മറ്റു മുറികളിലുമായിരുന്നു. കനത്ത തണുപ്പിൽ നിന്ന് രക്ഷ നേടാൻ ഹീറ്റർ ഓൺ ചെയ്തിരുന്നുവെന്നാണ് വിവരം. മരിച്ച രഞ്ജിത്തിന്‍റെ ഒരു കുട്ടി രക്ഷപ്പെട്ടു.