നിലമ്പൂർ എംഎൽഎ പിവി അൻവർ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് പരാതി. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വിമാനത്താവളത്തിൽ ആൾക്കൂട്ടത്തെ സംഘടിപ്പിച്ച അൻവറിനെതിരെ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. കെഎസ് യു ആണ് പരാതി നൽകിയത്. ആഫ്രിക്കയിലെ സിയാറ ലിയോണിൽ നിന്ന് കരിപ്പൂരിൽ എത്തിയ അൻവറിനെ സ്വീകരിക്കാൻ നിരവധി എൽഡിഎഫ് പ്രവർത്തകർ എത്തിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് അൻവറിന്റെ നടപടിയെന്ന് പരാതിയിൽ പറയുന്നു. ബിസിനസ് ആവശ്യങ്ങൾക്ക് സിയാറാ ലിയോണിൽ ആയിരുന്ന അൻവർ ഇന്ന് ഉച്ചക്കാണ് തിരിച്ചെത്തിയത്. രണ്ട് മാസം മുമ്പാണ് സിയാറാ ലിയോണിലേക്ക് പോയത്. ഖനന വ്യവസായമാണ് ആഫ്രിക്കയിൽ ചെയ്യുന്നതെന്ന് അൻവർ ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയിരുന്നു. നിലമ്പൂരിലെ അൻവറിന്റെ അസാന്നിധ്യം യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകൾ ചർച്ചയാക്കിയിരുന്നു. അൻവറിനെ കാണാനില്ലെന്ന് യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിരുന്നു.
നിലമ്പൂരിൽ സ്ഥാനാർത്ഥിയായി അൻവറിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് അൻവർ കേരളത്തിൽ എത്തിയത്. ഡിസിസി പ്രസിഡന്റ് വിവി പ്രകാശൻ അൻവറിനെതിരെ മത്സരിക്കാൻ സാധ്യത. കഴിഞ്ഞ തവണ മത്സരിച്ച ആര്യാടൻ ഷൗക്കത്തിന്റെ പേരും യുഡിഎഫും പരിഗണിക്കുന്നുണ്ട്.