ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായി സി.പി.ഐ. നേതാവ് കനയ്യകുമാർ കൂടിക്കാഴ്ച നടത്തി. സിപിഐ നേതൃത്വവുമായി ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ കനയ്യകുമാർ പാര്‍ട്ടി വിടുമെന്ന അഭ്യൂഹം ശക്തമാണ്. ജെഎൻയു വിദ്യാർഥി യൂണിയൻ അധ്യക്ഷൻ എന്ന നിലയിലാണ് കനയ്യ കുമാർ ദേശീയ ശ്രദ്ധയാകർഷിച്ചത്. നിലവിൽ സിപിഐ കേന്ദ്ര നിർവാഹക സമിതി അംഗമാണ്.
ഡിസംബറില്‍ പാട്നയിലെ പാര്‍ട്ടി ഓഫിസില്‍ കനയ്യയുടെ അനുയായികള്‍ ഓഫിസ് സെക്രട്ടറി ഇന്ദു ഭൂഷനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പാര്‍ട്ടി അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കനയ്യയ്ക്ക് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നൽകാത്തതും ഏറെ ചർച്ചയായിരുന്നു. എന്നാല്‍ ഓഫീസ് സെക്രട്ടറിയെ മര്‍ദ്ദിച്ചവരില്‍ താന്‍ ഇല്ലായിരുന്നുവെന്നും താക്കിത് ചെയ്ത നടപടി പിന്‍വലിക്കണമെന്നും കനയ്യ കുമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എന്നാല്‍ പാര്‍ട്ടി നടപടി തിരുത്താന്‍ തയാറല്ലെന്ന് വ്യക്തമാക്കി.
ജെഡിയുവിന്റെ അമിത്ഷാ എന്ന് അറിയപ്പെടുന്ന അശോക് ചൗധരിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമായിരുന്നെന്ന് കനയ്യകുമാർ പറഞ്ഞു. മറ്റു വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ അദ്ദേഹം തയ്യാറായില്ല. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് ജെ.ഡി.യു.വിന്റെ ‘അച്ചടക്കമുള്ള നേതാവായി’ മാറാൻ തയ്യാറാണെങ്കിൽ കനയ്യയെയെ സ്വാഗതം ചെയ്യുമെന്ന് ജെ.ഡി.യു. വക്താവ് അജയ് അലോക് വ്യക്തമാക്കിയിരുന്നു.