പ്രമുഖ സമൂഹ മാധ്യമമായ വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഫേസ്ബുക്കിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഫേസ്ബുക്കിന്‍റെ ഉടമസ്ഥതയിലാണ് വാട്സ്ആപ്പും. നിങ്ങളുടെ പണത്തേക്കാള്‍ ജനങ്ങളുടെ സ്വകാര്യതയാണ് വലുതെന്ന് പറഞ്ഞ കോടതി സ്വകാര്യത സംരക്ഷിക്കാന്‍ ഇടപെടേണ്ടി വരുമെന്നും വ്യക്തമാക്കി.
വാട്‌സാപ് കൊണ്ടുവന്ന സ്വകാര്യതാ നയം ഇന്ത്യയില്‍ നടപ്പാക്കരുതെന്നും യൂറോപ്യന്‍ മേഖലയില്‍ നടപ്പാക്കിയ നയം ഇന്ത്യയിലും കൊണ്ടുവരാന്‍ അവരോട് ആവശ്യപ്പെടണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. സ്വകാര്യതാ നയം വാട്‌സാപ് നടപ്പിലാക്കുമെന്ന് അറിയച്ചതിന് പിന്നാലെ നിരവധി പേരായിരുന്നു വാട്‌സാപ്പ് ഉപേക്ഷിച്ച് ടെലഗ്രാം പോലെയുള്ള മറ്റ് ആപ്പുകളിലേക്ക് മാറിയത്. ആളുകളുടെ കൊഴിഞ്ഞുപോക്ക് വലിയ രീതിയില്‍ ബാധിച്ചതോടെ സ്വകാര്യനയം നടപ്പിലാക്കില്ലെന്ന് വാട്‌സാപ് അറിയിച്ചിരുന്നു.
വ്യക്തികൾ തമ്മിലുള്ള സന്ദേശങ്ങൾ ചോർത്തില്ലെന്ന് ആവർത്തിച്ച കമ്പനി ബിസിനസ് അക്കൗണ്ടുകളുമായുള്ള ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാകും ഫേസ്ബുക്കിന് നൽകുക എന്നാണ് പറയുന്നത്. വ്യക്തികൾ ആരോടൊക്കെ സംസാരിക്കുന്നുവെന്ന വിവരങ്ങൾ വാട്സ് ആപ്പ് എവിടെയും ശേഖരിക്കുന്നില്ലെന്നും അവകാശപ്പെടുന്നു.