പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതിൽ സംസ്ഥാന സർക്കാറിന്‍റെ വിശദീകരണം തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത് സംബന്ധിച്ച് സർക്കാറിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്ന് ഗവർണർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനയും നിയമവും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥതരാണെന്നു പറഞ്ഞ ഗവര്‍ണ്ണര്‍ അടുത്ത നടപടി എന്തെന്ന് വെളിപ്പെടുത്തിയില്ല. സർക്കാർ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
നടന്നത് റൂൾസ് ഓഫ് ബിസിനസിന്‍റെ ലംഘനം തന്നെയെന്ന വാദത്തില്‍ ഗവര്‍ണ്ണര്‍ ഉറച്ചു നിന്നു. 'ഭരണഘടനാ പരമായ കീഴ്വഴക്കങ്ങൾ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും, സംസ്ഥാന സർക്കാറുമായി ബന്ധമില്ലാത്ത വിഷയങ്ങൾ സംസ്ഥാന നിയമസഭ ചർച്ച ചെയ്യരുതെന്നും' അദ്ദേഹം പറഞ്ഞു. നിയമസഭയും സർക്കാറും ഉണ്ടാക്കിയ ചട്ടങ്ങളും നിയമങ്ങളും അവർ തന്നെ ലംഘിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഭരണഘടനാ തലവനായ താൻ ഇത്തരം വിഷയങ്ങളിൽ ഇടപെടും. സർക്കാറുമായുള്ള പ്രശ്നം വ്യക്തിപരമല്ല, സർക്കാറുമായി ഈഗോ പ്രശ്നമൊന്നും ഇല്ല' ഗവര്‍ണ്ണര്‍ വ്യക്തമാക്കി.
താൻ പറഞ്ഞതിന് മറുപടി ഇല്ലാത്തതിനാലാണ് ഗവർണർ പദവി റദ്ദാക്കണമെന്ന് സീതാറാം യച്ചൂരി പറയുന്നതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. രാജ്യത്ത് വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളിലൂടെ അധികാരത്തിൽ എത്താൻ ശ്രമിക്കുകയാണ് യെച്ചൂരി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, സുപ്രീം കോടതിയെ സമീപിച്ചത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് വിശദീകണം നൽകിയിരുന്നു. രാജ്ഭവനിൽ നേരിട്ടെത്തി വാക്കാലാണ് ചീഫ് സെക്രട്ടറി വിശദീകരണം നൽകിയത്.