കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ സമരം ശക്തമായി തുടരുന്നു. റിപബ്ലിക്ക് ദിനത്തിലെ ട്രാക്ടർ റാലിക്ക് മുന്നോടിയായി ഇന്നു നടത്തിയ റാലിയില്‍ 3,500 ട്രാക്ടറുകളുമായാണ് കര്‍ഷകര്‍ നിരത്തിലിറങ്ങിയത്. 'ഇത് വെറും സാമ്പിള്‍' മാത്രമാണെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. ജനുവരി 26-ന് നടക്കുന്ന റാലിയില്‍ ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പങ്കെടുക്കും.
സമരം നടക്കുന്ന സിംഗു, തിക്രി, ഗാസിപൂർ എന്നിവിടങ്ങളിൽ തമ്പടിച്ചിട്ടുള്ള കർഷകരാണ് ഇന്നത്തെ ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്തത്. റാലിക്കാരെ ഡൽഹിയിലേക്കു നീങ്ങാൻ അനുവദിക്കാതെ ദേശീയപാതകളിൽ ബാരിക്കേഡുകൾ നിരത്തി പോലീസ് തടഞ്ഞു. സംഘര്‍ഷത്തിന് നില്‍ക്കില്ലെന്ന് നേരത്തെതന്നെ പ്രഖ്യാപിച്ച കര്‍ഷകര്‍ മടങ്ങുകയും ചെയ്തു. എന്നാല്‍, ജനുവരി 26-ന് നടക്കുന്ന റാലി ഇതുപോലെ ആയിരിക്കില്ലെന്ന മുന്നറിയിപ്പും അവര്‍ നല്‍കിയിട്ടുണ്ട്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അതേസമയം, നാളെയാണ് കർഷകരും സർക്കാരും തമ്മിൽ എട്ടാം വട്ട ചർച്ച നടത്താൻ തീരുമാനിച്ചിട്ടുള്ളത്. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 26ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സമാന്തര റിപ്പബ്ലിക്ദിന പരേഡുകൾ നടത്താന്‍ വിവിധ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.