ഡല്‍ഹി: രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഡല്‍ഹി എന്‍സിഡിസിയില്‍ നടത്തിയ പരിശോധനയില്‍ എട്ടു പേര്‍ക്കും മീററ്റില്‍ രണ്ടര വയസുള്ള കുട്ടിക്കും വകഭേദം വന്ന കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. കൊവിഡിന് അശ്രദ്ധമായി ചികിത്സ നല്‍കുന്നത് ജനിതകമാറ്റം വന്ന വകഭേദങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഐസിഎംആര്‍ മുന്നറിയിപ്പുനല്‍കി. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 20,550 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 286 പേര്‍ മരിച്ചു.
ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് അതിവേഗം പടരുകയാണ്. 20-ലേറെ രാജ്യങ്ങളിൽ ബ്രിട്ടനിലെ കോവിഡ് വകഭേദം ഇതിനകം സ്ഥിരീകരിച്ചുകഴിഞ്ഞു. ഇന്ത്യ, ഇസ്രയേൽ ലെബനൻ, സിങ്കപ്പൂർ, ജപ്പാൻ, ഹോങ് കോങ്, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, കാനഡ, പാകിസ്താൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയടക്കമുള്ളയിടങ്ങളിലാണ് രോഗം കണ്ടെത്തിയത്.
അതേസമയം, ബ്രിട്ടണിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസിന് ഈ മാസം 31 വരെയുള്ള വിലക്ക് കുറച്ചുദിവസത്തേക്ക് കൂടി നീട്ടിയേക്കുമെന്ന് വ്യോമയാനമന്ത്രി ഹർദീപ്‌സിങ്‌പുരി പറഞ്ഞു. ജനിതകമാറ്റം സംഭവിച്ച വൈറസ് പുതിയ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. പുതുവത്സരം അടുത്ത സാഹചര്യത്തിൽ പ്രധാനനഗരങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.