സുഗതകുമാരി ടീച്ചറുടെ തികച്ചും അപ്രതീക്ഷിതമായ വേര്‍പാട് മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു തീരാവേദനയാണ്. സുഗതകുമാരി ടീച്ചര്‍ക്ക് പകരം വെയ്ക്കാന്‍ മറ്റൊരാളില്ല. അത്രയ്ക്ക അനന്യവും വ്യത്യസ്തവുമായിരുന്നു അവരുടെ കാവ്യ സിദ്ധിയും വ്യക്തിത്വവും.
കവിതയിലായാലും പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലായാലും മനുഷ്യകാരുണ്യ പ്രവര്‍ത്തനങ്ങളിലായാലും എല്ലാ ജീവജാലങ്ങളോടുമുള്ള അനുകമ്പയിലായിരുന്നാലും വേറിട്ട വഴിയായിരുന്നു അവരുടെത്. ഈ വഴിത്താരകളിലോക്കെ മലയാളികള്‍ക്ക് മറക്കാനാവാത്ത നിരവധി ഓര്‍മ്മകള്‍ അവര്‍ സമ്മാനിച്ചിട്ടുണ്ട്.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്ന നിലയില്‍ ഞാന്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ചിരുന്ന കാലത്ത് സുഗതകുമാരി ടീച്ചറുമായി ഇടപെടാന്‍ എനിക്ക് പല സന്ദര്‍ഭങ്ങളുമുണ്ടായിരുന്നു. അത്തരമൊരു സന്ദര്‍ഭത്തില്‍ അവര്‍ ഞാനുമായി പങ്കിട്ട ഒരനുഭവം എന്‍റെ ഹൃദയത്തെ ഏറെ സ്പര്‍ശിച്ചിട്ടുണ്ട്. തൃശൂരിലെ ഒരുത്സവം കാണാന്‍ പോയ ഒരു പാവം പത്തുവയസ്സുകാരിക്കുണ്ടായ ദാരുണമായ അനുഭവവും സുഗതടീച്ചര്‍ ആ കുട്ടിയെ അവരുടെ നേതൃത്വത്തിലുള്ള അഭയകേന്ദ്രത്തിലേക്ക് കൂട്ടിയതുമായ സംഭവം വളരെ വൈകാരികമായിത്തന്നെയാണവര്‍ അന്ന് എന്നോട് പറഞ്ഞത്. അത് എന്നെ സംബന്ധിച്ച് ഓര്‍മ്മയില്‍ നിന്ന് ഒരിക്കലും മായാത്ത ഒരു സംഭാഷണമായി കാതിലിപ്പോഴുമുണ്ട്.
വാസ്തവത്തില്‍ സുഗതകുമാരിയുടെ കവിതകള്‍ മലയാളികള്‍ക്ക് അവരുടെ പ്രിയ ആവിഷ്കാരങ്ങളില്‍ ഒന്നായിരുന്നു. അതിലുപരി മനുഷ്യരടക്കം എല്ലാ ജീവജാലങ്ങളോടുമുള്ള അവരുടെ പരിഗണനയും നാം ജീവിക്കുന്ന പരിസ്ഥിതിയോടുള്ള കരുതലും എന്തിനോടുമുള്ള അനുകമ്പാര്‍ദ്രമായ സമീപനവും കവിത തുളുമ്പുന്നതുതന്നെയായിരുന്നു.ഇതെല്ലാം ചേര്‍ന്ന് അവര്‍ സ്വയം മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമായിത്തീര്‍ന്നു. അതുകൊണ്ട് ആ ജീവിതംതന്നെ ആര്‍ദ്രമായ ഒരു കവിതയായിരുന്നു എന്ന് നിശ്ചയമായും പറയാനാകും.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പാരിസ്ഥിതികാവബോധം ഇന്നത്തെപ്പോലെ ശക്തമല്ലാതിരുന്ന ഒരു കാലത്ത്, പരിസ്ഥിതിയെ കുറിച്ച് എല്ലാവരുമോന്നും സംസാരിക്കാതിരുന്ന കാലത്ത് അവര്‍ നടത്തിയ ഇടപെടലുകള്‍ അത്യന്തം ക്ലേശകരവും വേറിട്ടതുമായിരുന്നു എന്ന് നമ്മളോര്‍ക്കേണ്ടതുണ്ട്. സുഗതകുമാരി വിയോഗം മലയാളികളുടെ സാംസ്കാരിക ജീവിതത്തിലുണ്ടാക്കിയ വിടവ് അത്ര പെട്ടെന്ന് നികത്താനാവാത്ത വിധം വളരെ വലുതാണ്.